Tuesday, October 18, 2011

കൃഷ്ണഗാഥ(ഒന്നാം ഭാഗം) 03 ഉല്ലൂഖലബന്ധനം

ഇവിടെ കേള്‍ക്കുക


Free Download Mp3      
For All My Mp3 Downloads
കൃഷ്ണഗാഥ മുഴുവന്‍ ഇവിടെ വായിക്കുക

1 വാടാതെ കാന്തി വളർക്കുമപ്പൈതൽതൻ
2 വീടായി മേവുമമ്മന്ദിരത്തിൽ
3 കേടായതേതുമേ കൂടാതെ ഗൂഢനായ്
4 ഊടാഭംചേർന്നങ്ങുറങ്ങുന്നേരം.
5 ചാടായി വന്നാനദ്ദാനവനെങ്കിലും
6 ചാടായിവന്നീല മേനിതന്നിൽ
7 ഓടായിവന്നു നുറുങ്ങിനാനെങ്കിലും
8 ഒടായിവന്നീല കൊല്ലുന്നേരം.
9 കായാവിൻ പൂവൊത്ത കാർവർണ്ണന്തന്നുടെ
10 തായായി നിന്ന യശോദ പിന്നെ

11 തന്മകൻതന്നെയും നന്മടിതന്നിൽവ
12 ച്ചുന്മേഷംപൂണ്ടു വസിക്കുന്നേരം
13 നെന്മേനിപ്പൂവൊത്തൊരമ്മേനി ചേഞ്ചെമ്മെ
14 വന്മേരുക്കുന്നുതാനെന്നപോലെ
15 ചീർത്തുനിന്നേറ്റവുമാർത്തയായ് വന്നിട്ടു
16 പാർത്തലംതന്നിലെ ചേർത്തു പിന്നെ
17 ഓർത്തു നിന്നീടിനാൾ "എന്മകനെന്തുപോൽ
18 ചീർത്തുനിന്നീടുന്നു" തെന്നിങ്ങനെ
19 ആരായി മേവുന്നതിന്നിവനെന്നുള്ള
20 താരാഞ്ഞു കാണേണമെന്നു നണ്ണി;

21 ഈശ്വരനെന്നുള്ളോരോർമ്മയുണ്ടായതു
22 മാച്ചുകളഞ്ഞാളമ്മായയപ്പോൾ.
23 "എന്നുടെ പൈതലെ" ന്നിങ്ങനെയുള്ളൊരു
24 നിർണ്ണയം പെണ്ണിയെടുത്തു പിന്നെ
25 അംബുജം വെല്ലുന്നൊരമ്മുഖംതന്നിലെ
26 ചുംബിച്ചു മേവിനാളമ്മ ചെമ്മെ.
27 പൊന്മയമായൊരു തൊട്ടിൽതൻ മീതെയ
28 ച്ചിന്മയന്തന്നെക്കിടത്തി നന്നായ്,
29 ദൃഷ്ടിയിലാക്കിത്തൻ കട്ടക്കിടാവുമായ്
30 തുഷ്ടിയായ് നിന്നാളങ്ങൊട്ടുനേരം.

31 കപൊലിഞ്ഞീടിനാനെന്മകനെന്നതും
32 വൻപോലും വാണിതാനുള്ളിൽ നണ്ണി
33 തെറ്റെന്നു പോയിത്തന്നുറ്റോരുമായിട്ടു
34 മറ്റുള്ള വേലകളാചരിച്ചാൾ.
35 കാറ്റായി വന്നാനക്കംസന്റെ ചൊല്ലാലെ
36 മാറ്റാനായുള്ളൊരു മറ്റൊരുത്തൻ.
37 ആറ്റൽക്കിടാവിനെച്ചീറ്റവുംപൂണ്ടങ്ങു
38 തൂറ്റിനിന്നീടിനാനേറ്റമേറ്റം.
39 അംബരം പൂണാത പൈതലെക്കൊണ്ടുപോ
40 യംബരം പൂകിച്ചാൻ ദാനവൻതാൻ.

41 "കൊന്നിവൻതന്നെ ഞാൻ തിന്നുകൊള്ളേണ" മി
42 ന്നെന്നവൻതന്നിലെ നണ്ണുമപ്പോൾ
43 പാരിച്ചുനിന്നു കനത്തുതുടങ്ങീത
44 ങ്ങാരോമൽപൈതൽതൻ പൂവലംഗം.
45 കണ്ഠം പിടിച്ചു മുറുക്കിനിന്നീടിനാൻ
46 കൊണ്ടൽനേർവണ്ണനുമെന്നനേരം
47 വന്മലതാനെന്നു തന്മനന്തന്നീല
48 ന്നിർമ്മലംതന്നെയും നണ്ണി നണ്ണി
49 മേല്പെട്ടുപോകുന്ന ദാനവനന്നേരം
50 കീഴ്പെട്ടായ് വന്നിതു യാനവേഗം.

51 പാരിച്ചുനിന്നങ്ങു വീഴുന്നനേരത്തു
52 പാറമേലായിതു ഭാഗ്യത്താലെ
53 വേറിട്ടുപോകാതെ പൈതലും പോന്നവൻ
54 മാറിടംതന്നിലുമായി വന്നു.
55 തള്ളിച്ചുഴന്നൊരു കാറ്റുമടങ്ങിതാ
56 യുള്ളിലെക്കാറ്റുമങ്ങവ്വണ്ണമേ.
57 വേഗത്തിൽ പോന്നിങ്ങു വീണവൻ ദേഹവും
58 ഏകമായുള്ളതനേകമായി
59 മംഗലദേവതാതങ്ങുന്നോൻ തൊട്ടുള്ള
60 തങ്ങനെയല്ലൊതാൻ വന്നു ഞായം.

61 പാറമേൽ വീണു മരിച്ച വൻകാറ്റിനു
62 മാറായിവന്നതോ ചേരുമല്ലൊ
63 മാറാതെ മേവുന്ന ബാലൻതൻ ലീലയ്ക്കു
64 മാറായി വന്നതും ചേരുവോന്നോ?
65 ദാനവപീഡകൊണ്ടാകുലരായുള്ള
66 വാനവർ കോലുന്ന താപത്തിനും
67 മാറായി വന്നുതപ്പൈതൽതന്നമ്മയ്ക്കു
68 മാറാതെ വീണൊരു കണ്ണുനീരും.
69 വാടാതെ നിന്നുള്ള മാല്യങ്ങളെല്ലാർക്കും
70 ചൂടായിവന്നിട്ടേ പണ്ടേ കാമൂ.

71 നീടാർന്ന നന്ദനു മാനസമന്നേരം
72 ചൂടായിവന്നുപോൽ കാക പിച്ച.
73 ഏറ്റം ചുഴന്നുള്ള കാറാറായി വന്നൊരു
74 മാറ്റാനോടേറ്റം പഠിച്ചപോലെ
75 വട്ടത്തിൽ പാഞ്ഞങ്ങുഴന്നുതുടങ്ങിനാർ
76 കഷ്ടവും പൂണ്ടുള്ള വല്ലവിമാർ
77 പൈതലെക്കാണാഞ്ഞു പാരമുഴന്നവർ
78 കൈ തിരുമ്മീടിന നേരത്തപ്പോൾ
79 ദൂരവെ കാണായി പാറമേൽ വീണവൻ
80 മാറിടം ചേരുമപ്പൈതൽതന്നെ.

81 ഓടിയണഞ്ഞങ്ങെടുത്തുകൊണ്ടീടിനാർ
82 പേടിയും കൈവിട്ടു പേപ്പെടാതെ.
83 മാഴ്കാതെ വന്നിങ്ങു മാതാവിൻ കൈയിലേ
84 മാനിച്ചു നൽകിനാർ പിന്നെ നേരേ.
85 അക്ഷതനായ കുമാരകന്തന്നുടെ
86 രക്ഷയും ചെയ്തു തെളിഞ്ഞു പിന്നെ
87 ചുംബിച്ചു നിന്നവൻ നന്മുഖം തന്നിലേ
88 നന്മുല പിന്നെയും നല്കി നല്കി
89 വിജ്വരയായ യശോദയുമന്നേരം
90 വിസ്മിതയായി വിളങ്ങിനിന്നാൾ. . . . . . . . . . . . . . . . . . . . . . . . . . . . . . . . .

91 ഭർഗ്ഗപദാംബുജമുള്ളിലെ നണ്ണുന്ന
92 ഗർഗ്ഗമഹാമുനിയന്നൊരുനാൾ
93 ആനകദുന്ദുഭിതന്നുടെ ചൊല്ലിനാൽ
94 ആനായദേശത്തെഴുന്നള്ളിനാൻ.
95 കണ്ടൊരുനേരത്തു നന്ദനും ചെഞ്ചെമ്മേ
96 കൊണ്ടാടിപ്പൂജിച്ചു നിന്നു ചൊന്നാൻ:
97 "ഉത്തമരായുള്ള നിങ്ങളിന്നിങ്ങനെ
98 നിത്യമായോരോരോ ഗേഹം തോറും
99 ആഗതരാകായ്കിൽ പാതകമാണ്ടവർ
100 പാവിതരാകുന്നതെങ്ങനെ ചൊൽ?

101 കണ്ണുകൊണ്ടിങ്ങനെ കണ്ടതുകൊണ്ടേ ഞാൻ
102 പുണ്യവാനെന്നതോ വന്നുവല്ലോ.
103 തീർത്ഥികനായ നിൻ കാരുണ്യമുണ്ടാകിൽ
104 പ്രാർത്ഥിക്കുന്നുണ്ടു ഞാനൊന്നു മെല്ലെ.
105 പാരാതെ നമ്മുടെ പൈതങ്ങൾ രണ്ടിനും
106 പേരിട്ടുകൊള്ളേണമാകിലിപ്പോൾ."
107 ഇങ്ങനെ കേട്ടൊരു ഗർഗ്ഗനും ചൊല്ലിനാൻ:
108 "അങ്ങനെയാമല്ലോ നിൻ നിനവേ
109 വാട്ടമറ്റീടുന്ന യാദവന്മാരുടെ
110 വാദ്ധ്യായനായ ഞാൻ പേരിടുമ്പോൾ.

111 ആനകദുന്ദുഭിതന്നുടെ സൂനുവെ
112 ന്നൂ നമറ്റോർക്കുമപ്പാപി കംസൻ,
113 കന്യക ചൊല്ലിന ചൊല്ലിനെക്കേൾക്കയാൽ
114 മുന്നമേയുണ്ടവനോർച്ച പാരം
115 മെല്ലവേ വന്നവൻ കൊന്നുനിന്നീടിലോ
116 വല്ലായ്മയാമല്ലോ പാരമെന്നാൽ
117 പൂരിൽ നിന്നീടുന്നോരാരുമേ കാണാതെ
118 പേരിട്ടുകൊള്ളു നാമെന്നേ വേണ്ടൂ."
119 ഇങ്ങനെ ചൊന്നവനങ്ങൊരു കോണിൽ പോയ്
120 മംഗലവാദവും ചെയ്തു ചെമ്മെ

121 നേരറ്റുനിന്നുള്ള ബാലന്മാർക്കന്നേരം
122 പേരിട്ടു മേവിനാൻ പേടി പോക്കി.
123 രാമനെന്നുള്ളൊരു നാമത്തെച്ചൊന്നാന
124 മ്മാമുനി രോഹിണീസൂനുവിന്നായ്.
125 കൃഷ്ണനെന്നുള്ളൊരു നാമവും ചൊല്ലിനാൻ
126 വൃഷ്ണികൾനാഥനായ് നിന്നവന്നും
127 പിന്നെയും ചൊല്ലിനാനന്യങ്ങളായ് നിന്നു
128 ധന്യങ്ങളായുള്ള നാമങ്ങളും
129 കൃഷ്ണനിലുള്ള ഗുണങ്ങളേയന്നേരം
130 കൃൽസ്നമായ് ചൊന്നാനന്നന്ദനോടായ്:

131 "ഇപ്പൈതൽതന്നുടെ സൽഭാവം ചൊല്ലുവാൻ
132 ഇപ്പാരിലാരുമേയില്ലയിപ്പോൾ
133 വിസ്മയമാണ്ട ഗുണങ്ങളെയോർക്കുമ്പോൾ
134 വിഷ്ണുവെന്നിങ്ങനെ ചൊല്ലാമത്രേ.
135 പങ്കജമങ്കയോ ശങ്കകൈവിട്ടിവൻ
136 തങ്കലേയെന്നി വസിക്കയില്ലെ.
137 ഭൂമിപന്മാർക്കെല്ലാം ഭൂതിദമായുള്ള
138 ഭൂമിയും പാർക്കിലിവന്നധീനം
139 ഇത്തരമായ ഗുണങ്ങളെയാളുന്ന
140 പുത്രനിന്നാർക്കുമേയെത്തിക്കൂടാ

141 നിന്നുടെ പുണ്യങ്ങൽതന്നുടെ വൈഭവം
142 എന്നതേ ചൊല്ലാവൂതിന്നമുക്കോ
143 വന്നു വന്നീടുന്ന വൈരികളെല്ലാർക്കും
144 വഹ്നിയായ് നിന്നു ദഹിക്കുമിവൻ
145 നിന്നുടെ ചിന്തിതമെല്ലാമേ സാധിക്കും
146 ഇന്നിവൻതന്നെ ലഭിക്കയാലെ.
147 പാലിച്ചുകൊൾകയിപ്പൈതലേയെന്നാൽ നിൻ
148 പാരിച്ച സങ്കടം പോക്കുവാനായ്."
149 നന്ദനോടിങ്ങനെ ചൊല്ലിന നന്മുനി
150 നന്ദിച്ചു പോയാന്തന്നിച്ഛയാലേ

151 നന്ദനൻതന്നുടെ വൈഭവം കേട്ടൊരു
152 നന്ദനും തന്നിലേ നന്ദിച്ചപ്പോൾ
153 ജായയോടെല്ലാം പറഞ്ഞുനിന്നീടുവാൻ
154 പോയകന്നീടുമകത്തു പൂക്കാൻ. . . . . . . . . . . . . . . . . . . . . . . . .
155 മംഗലജാലങ്ങൾ പൊങ്ങിവന്നെങ്ങുമേ
156 തിങ്ങിനിന്നീടുന്ന ഗോകുലത്തിൽ
157 അംഗനമാരുമായങ്ങനെയെല്ലാരും
158 ഭംഗിയിൽനിന്നു വിളങ്ങുമന്നാൾ
159 ഓമനയായി വളർന്നു നിന്നീടുന്ന
160 രാമനും പിന്നെയക്കാർവർണ്ണനും

161 ചന്തമെഴുന്നൊരു ചെന്തൊണ്ടിവാതന്നിൽ
162 ദന്തങ്ങൾ പോന്നുവന്നങ്കുരിച്ചു
163 പല്ലവം പൂണ്ടൊരു മുല്ലയാം വല്ലിമേൽ
164 ഉല്ലാസമൊട്ടുകളെന്നപോലെ.
165 നന്മുല നല്കുവാനമ്മമാർ ചെന്നങ്ങു
166 സമ്മോദം പൂണ്ടു വിളിക്കയാലേ
167 ചെഞ്ചെമ്മേയുള്ളൊരു പുഞ്ചിരി തൂകുമ്പോൾ
168 കിഞ്ചന കാണായിവന്നുകൂടി.
169 പാലുണ്ണുന്നേരമപ്പോർമുല രണ്ടിനും
170 ചാലെത്തെളിഞ്ഞങ്ങറിയായ് വന്നു.

171 ദന്തങ്ങൾതന്നുടെയങ്കുരം കണ്ടിട്ടു
172 സന്തോഷം പൂണ്ടുള്ള വല്ലവിമാർ
173 വേഗത്തിൽ ചുംബിച്ച നേരത്തു നന്മുഖം
174 വേർവിടുത്തീടുവാൻ വല്ലീലാരും
175 വന്നുവന്നന്നന്നു കണ്ടുനിന്നീടുവോർ
176 കണ്ണിണതന്നെയുമവ്വണ്ണമേ.
177 മാലോകരുള്ളത്തിലാനന്ദമിങ്ങനെ
178 ചാല നല്കീടുന്ന ബാലകന്മാർ
179 ഭൂതലംതന്നിൽ തമിണ്ണുതുടങ്ങിനാർ
180 നൂതനമായൊരു കാന്തിയുമായ്.

181 പാലഞ്ചും പുഞ്ചിരി തൂകിനന്നങ്ങനെ
182 നാലഞ്ചു നാളങ്ങു ചെന്നവാറെ
183 മെല്ലെമെല്ലെന്നങ്ങിഴഞ്ഞുതുടങ്ങിനാർ
184 കല്ലിലും മുള്ളിലും പൂഴിയിലും.
185 ഓമനവായ്മലർതേറൽ വീണേറ്റവും
186 കോമളമാകുമമ്മാറുതന്നെ
187 ചാലപ്പുണർന്നു പുണർന്നുനിന്നീടിനാർ
188 നീലക്കണ്ണാരുമങ്ങമ്മമാരും.
189 മുട്ടുംപിടിച്ചങ്ങു നിന്നുതുടങ്ങിനാർ,
190 ഒട്ടുനാളങ്ങനെ ചെന്നവാറേ

191 മുട്ടും വെടിഞ്ഞുനിന്നൊട്ടു നടക്കയും
192 പെട്ടെന്നു വീഴ്കയും കേഴുകയും
193 അമ്മമാർ ചെന്നങ്ങു തെറ്റെന്നെടുക്കയും
194 എന്മകൻ വാഴ്കെന്നു ചൊല്ലുകയും
195 പൂഴി തുടയ്ക്കയും മെയ്യിൽ മുകയ്ക്കയും
196 കേഴൊല്ലായെന്നങ്ങു ചൊല്ലുകയും
197 ഇങ്ങനെയോരോരോ വേലകളുണ്ടായി
198 മംഗലം പൊങ്ങുന്ന ഗോകുലത്തിൽ.
199 വല്ലവിമാരുടെ കണ്ണുകൾക്കീടുന്ന
200 പുണ്യങ്ങളായുള്ള ബാലകന്മാർ

201 അങ്കണംതന്നിൽ നടന്നുതുടങ്ങിനാർ
202 കിങ്കിണിതന്നൊലി പൊങ്ങപ്പിന്നെ.
203 ആസ്ഥയിൽനിന്നുള്ള ചങ്ങാതിമാരുമ
204 മ്മൂത്തവനായുള്ള രാമനുമായ്
205 ചാലക്കളിച്ചു പുളച്ചുതുടങ്ങിനാൻ
206 നീലക്കാർവർണ്ണനമ്മന്ദിരത്തിൽ
207 "വെണ്ണ കാണുണ്ണീ! നിനക്കെ"ന്നു ചൊല്ലുമ്പോൾ
208 പെണ്ണുങ്ങൾ ചാരത്തു തിണ്ണം ചെല്ലും.
209 വാഴപ്പഴത്തിൻറെ വർത്തയെക്കേൾക്കുമ്പോൾ
210 വായും പിളർന്നവൻ മുന്നിൽ ചെല്ലും

211 പാച്ചോറു കേൾക്കുമ്പോളാച്ചിമാർ പിന്നാലെ
212 പാച്ചൽ തുടങ്ങീടും പാരം പിന്നെ.
213 വെല്ലമെന്നിങ്ങനെ ചൊല്ലിനിന്നീടിലോ
214 വെള്ളമുറന്നെഴും വായിലപ്പോൾ.
215 മാധുര്യസാരത്തിൽച്ചെന്നു തുടങ്ങീതു
216 മാനസമിങ്ങനെ നാളിൽനാളിൽ
217 ആനായമാനിനിമാരുടെ മാനസം
218 മാനിച്ചവൻതങ്കലെന്നപോലെ.
219 വെണ്ണയും പാലുംതൊട്ടുള്ളൊരു വങ്കൊതി
220 തിണ്ണമെഴുന്നു തുടങ്ങുകയാൽ

221 ആച്ചിമാരോരോ വേലയ്ക്കു പോകുമ്പോൾ
222 ഓർച്ച തുടങ്ങീതു മെല്ലെ മെല്ലെ
223 പാൽവെണ്ണ ചേർന്നുള്ള ഭാജനമോരോന്നിൽ
224 പാഞ്ഞുതുടങ്ങീതക്കണ്ണിണയും.
225 കണ്ണിണ ചെല്ലുന്ന നൽവഴി കണ്ടിട്ടു
226 കൈകളും ചെന്നുതുടങ്ങി മെല്ലെ.
227 പാൽവെണ്ണതന്നിലക്കൈകൾ പോയ് ചെല്കയാൽ
228 നാവിന്നുമാനന്ദമായ്ത്തുടങ്ങി.
229 ഉണ്ണിവയറ്റിനു കിഞ്ചന പൊങ്ങുവാൻ
230 ഉള്ളോരുഹേതുവുമുണ്ടായപ്പോൾ.

231 ഇങ്ങനെയോരോരോ മന്ദിരംതോറുമ
232 മ്മംഗലപ്പൈതൽ നടന്നു നേരേ
233 ചഞ്ചലലോചനമാരുടെ വെണ്ണയും
234 നെഞ്ചകംതന്നെയുമഞ്ചിടാതെ
235 കൈകളെകൊണ്ടുമപ്പുഞ്ചിരിത്തൂമയെ
236 ക്കൈതുടർന്നീടുമക്കണ്ണുകൊണ്ടും
237 ചാതലക്കവർന്നു കളിച്ചുതുടങ്ങിനാൻ
238 ഓലക്കമാളുന്ന ബാലരുമായ്.
239 ആനന്ദം നല്കുവാൻ മാലോകർക്കായിക്കൊ
240 ണ്ടാനായപ്പൈതലാമാദിദേവൻ

241 സ്നാനത്തിനായിട്ടു മാതാവു പോകുന്ന
242 കാലത്തപ്പാർത്തുനിന്നന്നൊരുനാൾ
243 വെണ്ണയും പാലുംവച്ചുള്ളകം പൂകിനാൻ
244 വേഗത്തിൽ നോക്കിക്കൊണ്ടങ്ങുമിങ്ങും.
245 തൂക്കിന നല്ലുറിതങ്കീഴിൽ ചെന്നിട്ടു
246 നോക്കിനിന്നീടിനാനൊട്ടുനേരം
247 ശബ്ദത്തിൽ ചേർന്നുള്ളൊരർത്ഥത്തെക്കാണ്മാനായ്
248 ശാബ്ദികനോർത്തങ്ങു നില്ക്കുംപോലെ.
249 പാരിച്ചു ഖേദിച്ചാൻ നീളമില്ലായ്കയാൽ
250 ഈരേഴു പാരുമളന്നവൻതാൻ.

251 എന്തിനി നല്ലതെന്നിങ്ങനെ തന്നിലേ
252 ചിന്തിച്ചുനിന്നു നുറുങ്ങുനേരം
253 ദൂരത്തുനിന്നൊരു പാഴുരൽ കൊണ്ടന്നു
254 ചാരത്തു ചാലക്കമഴ്ത്തിവച്ചാൻ
255 ഉന്നതി പോരാഞ്ഞു പിന്നെയതിന്മേല
256 ങ്ങുന്നതമായൊരു പീഠം വച്ചാൻ.
257 പെട്ടെന്നു പാഞ്ഞു കരേറിനാൻ തന്മീതെ
258 പൊട്ടനല്ലേതുമവറ്റിനെല്ലാം.
259 ചിത്തം തെളിഞ്ഞിട്ടു പുത്തനാം നല്ലുറി
260 എത്തിനിന്നങ്ങു പിടിക്കുന്നേരം

261 പീഠം പിരണ്ടു നിലത്തങ്ങു വീഴ്കയാൽ
262 ആടിത്തുടങ്ങിനാനങ്ങുമിങ്ങും.
263 ഭൂതലംതന്നിലേ തുള്ളിനിന്നീടുവാൻ
264 കാതരനായിട്ടു വന്നുകൂടീ.
265 ചാലക്കരഞ്ഞുതുടങ്ങിനാൻ പിന്നെയോ
266 ബാലകന്മാരുടെ ശീലമല്ലോ.
267 രോദനം കേട്ടൊരു മാതാവുതാനപ്പോൾ
268 ഓടിവന്നീടിനാൾ പേടിയോടെ,
269 ബാലകൻതന്നുടെ വേലയെക്കണ്ടിട്ടു
270 ചാലച്ചിരിച്ചങ്ങു ചെന്നെടുത്താൾ.

271 രോദനംതന്നെയും പോക്കിനിന്നീടിനാൾ
272 ആദരിച്ചീടുന്ന വാർത്തയോതി
273 വ്യർത്ഥമായുള്ളൊരു വേലയെച്ചിന്തിച്ചു
274 ദുഃസ്ഥനായുള്ളൊരു ബാലൻ, പിന്നെ
275 "എന്തിതെൻ പൈതലേ നിന്നുടെ സാഹസം"
276 എന്നവൾ ചോദിച്ചനേരം, ചൊന്നാൻ:
277 "സ്നാനത്തിനായി നീ പോകുന്നനേരമി
278 പ്പാൽവെണ്ണ സൂക്ഷിച്ചു വച്ചായല്ലീ
279 എന്നതു നോക്കട്ടെ എന്നങ്ങു ചിന്തിച്ചേൻ
280 എന്നിലേ, നീയങ്ങു പോയനേരം.

281 രാപ്പകലേറ്റവും ദണ്ഡിച്ചുനിന്നു നീ
282 വായ്പോടു കാച്ച്യ പാൽ വെണ്ണയെല്ലാം
283 പൂച്ചതാൻ വന്നു കുടിക്കൊല്ലായെന്നുള്ളൊ
284 രോർച്ചകൊണ്ടിങ്ങനെ ചെയ്തു ഞാനോ.
285 മുറ്റുമിപ്പാൽ വെണ്ണ സൂക്ഷിക്കയെന്നിയേ
286 മറ്റൊന്നു ചിന്തിച്ചിട്ടല്ല ചൊല്ലാം.
287 നിശ്ചയമായി ഞാൻ ചൊല്ലുന്ന വാർത്തകൾ
288 വിശ്വസിച്ചീടുകേ വേണ്ടുവമ്മേ!
289 വഞ്ചിക്കയെന്നുള്ളതെഞ്ചിത്തംതന്നുള്ളിൽ
290 തഞ്ചിനിന്നീടുവോന്നല്ല ചൊല്ലാം.

291 ഇല്ലാതതോർക്കിലോ പാപമുണ്ടായ്വരും
292 ചൊല്ലിനിന്നീടാമിന്നിന്നൊടിപ്പോൾ.
293 വെണ്ണ പാൽ കണ്ടു കൊതിക്കയില്ലിന്നും ഞാൻ
294 നിർണ്ണയിച്ചാലും നീയെന്നേ വേണ്ടു.
295 അപ്പാട്ടെപ്പൈതങ്ങൾ കാട്ടുന്നപോലെ ഞാൻ
296 നല്പാലെക്കാണുമ്പോഴുണ്ടോ കാട്ടൂ.
297 നന്മടിതന്നിലങ്ങെന്നെയും ചേർത്തിട്ടു
298 സമ്മാനിച്ചെന്മേനി പുല്കുന്നേരം
299 "എന്മകനാകിലോ നല്ലൊരു ശീലമു
300 ണ്ടെ"ന്നല്ലോയെന്നച്ഛൻ ചൊല്ലീതിന്നാൾ.

301 വഞ്ചനം മുമ്പായ ശീലക്കേടൊന്നുമേ
302 കിഞ്ചനയില്ലെനിക്കെന്നു വന്നു.
303 എന്നാലിപ്പാൽ വെണ്ണ കാത്തുനിന്നീടുവാൻ
304 എന്നോടു ചൊന്നാലുമെന്നേ വേണ്ടൂ.
305 ഈച്ചയ്ക്കുപോലും കൊടുക്കയില്ലെന്നും ഞാൻ
306 പൂച്ചയ്ക്കെന്നുള്ളതോ പിന്നെയല്ലോ.
307 രാപ്പകലാരാനും കാത്തുകൊള്ളായ്കിലോ
308 കോപ്പായമായിപ്പോം വെണ്ണയെല്ലാം.
309 കള്ളങ്ങളായുള്ള മാർജ്ജാരക്കൂട്ടവും
310 പിള്ളരുമുണ്ടു ചതിപ്പതിന്നായ്.

311 കേടുവരുന്നുണ്ടിപ്പാൽവെണ്ണയ്ക്കെന്നിട്ടു
312 ഖേദമുണ്ടുള്ളിലെനിക്കെപ്പൊഴും
313 എന്നതുകൊണ്ടു ഞാനിങ്ങനെ ചൊല്ലുന്നു
314 നിന്നുടെ ദണ്ഡങ്ങളോർത്തുതാനും.
315 തന്നുനിന്നീടുന്ന വെണ്ണ പാലെന്നി മ
316 റ്റൊന്നുമേ വേണ്ടീതില്ലിങ്ങെനിക്കോ."
317 മൂലോകവാസികൾക്കാലംബമായുള്ള
318 ബാലകനിങ്ങനെ ചൊന്നനേരം
319 തന്നിലേയോർത്തു ചിരിച്ചുനിന്നീടിനാൾ
320 ധന്യയായുള്ള യശോദയപ്പോൾ.

321 ബാലകന്തന്നെയും മാനിച്ചു മറ്റുള്ള
322 വേലയ്ക്കു പിന്നെത്തുനിഞ്ഞനേരം
323 പിന്നയും ചൊല്ലിനാൻ സുന്ദരനായുള്ള
324 നന്ദകുമാരകൻ മന്ദമപ്പോൾ:
325 "സ്നാനത്തെച്ചെയ്തു നീയാഗമിപ്പോളവും
326 പാലിച്ചനല്ലോയിപ്പാൽ വെണ്ണ ഞാൻ
327 ഇങ്ങനെയുള്ളെനിക്കേതുമേ താരാതെ
328 എങ്ങു നീ പോകുന്നൂതെന്നമ്മേ! ചൊൽ?"
329 ഓമനപ്പൈതൽതാനിങ്ങനെ ചൊല്ലിത്തൻ
330 കോമളച്ചുണ്ടു പിളുർക്കുന്നേരം

331 ഉണ്ണിക്കൈതന്നിലേ വച്ചു നിന്നീടിനാൾ
332 വെണ്ണയെക്കൊണ്ടുപോന്നമ്മയപ്പോൾ
333 വെണ്ണയെക്കണ്ടൊരു കണ്ണന്താന്നേരം
334 വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ:
335 "ഒറ്റക്കൈതന്നിൽ നീ വെണ്ണ വച്ചീടിനാൽ
336 മറ്റെക്കൈ കണ്ടിട്ടു കേഴുമല്ലൊ.
337 മൂത്തവൻകൈയിൽ നീ വെണ്ണ വച്ചീടിമ്പോൾ
338 ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ."
339 ഇങ്ങനെ കേട്ടവൾ വെണ്ണയ്ക്കു പിന്നെയും
340 അങ്ങു തിരിഞ്ഞു നടന്നനേരം

341 കൈയിലെ വെണ്ണയെപ്പയ്യവേ വായിലി
342 "ട്ടയ്യോ!" യെന്നിങ്ങനെ ചൊല്ലി, ചൊന്നാൻ:
343 "കള്ളനായുള്ളൊരു കാകൻതാൻ വന്നിട്ടെൻ
344 കൈയിലേ വെണ്ണയെക്കൊണ്ടുപോയി."
345 എന്നതു കേട്ടവളേറ്റംചിരിച്ചു നൽ
346 വെണ്ണയുംകൊണ്ടിങ്ങു വന്നു പിന്നെ
347 വൈകാതവണ്ണമക്കൈതവപ്പൈതൽതൻ
348 കൈകളിൽ രണ്ടിലും വെണ്ണ വച്ചാൾ.
349 വെണ്ണയെക്കണ്ടൊരു കണ്ണന്തന്നാനനം
350 വെണ്ണിലാവോലുന്ന തിങ്കൾപോലെ

351 പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാൽ
352 ചെഞ്ചെമ്മേ നിന്നു വിളങ്ങീതപ്പോൾ.
353 വങ്കൊതി പൂണുന്ന പങ്കജലോചനൻ
354 തങ്കൈയിൽ വെച്ചൊരു വെണ്ണ നേരെ
355 വായ്മലർതന്നിലങ്ങാക്കിയിന്നാസ്വദി
356 ച്ചാമോദം പൂണ്ടു മിഴുങ്ങുന്നേരം
357 മിഥ്യയായുള്ളൊരു വാക്കിനെച്ചൊല്ലിനാൻ
358 സത്യമെന്നിങ്ങനെ തോന്നുംവണ്ണം:
359 "നിത്യമായ് പണ്ടു മിഴുങ്ങുന്നവണ്ണമേ
360 സത്വരമിന്നു മിഴുങ്ങുന്നേരം

361 മാറിൽ തടഞ്ഞു വിലങ്ങിച്ചു പോയിതേ
362 മാനിച്ചു നീ തന്ന വെണ്ണയമ്മേ!
363 ചാലത്തികന്നൊരു പാൽ കുടിച്ചെന്നിയേ
364 താളുന്നോന്നല്ലയിതെന്നുവന്നൂ
365 പാരാതെ നല്കേണം പാൽ കുടിച്ചീടുവാൻ
366 പാരം മയങ്ങുന്നു മേനിയെല്ലാം
367 വീർക്കുന്ന വീർപ്പു വിലങ്ങിച്ചുപോകുന്നു
368 തോർക്കേണം കാലമിതല്ലയല്ലീ"
369 ഇങ്ങനെ ചൊല്ലിത്തൻ കണ്ണിണതന്നെയും
370 പൊങ്ങിച്ചു വമ്പിൽ മിഴിച്ചു നിന്നാൻ.

371 ഇങ്ങനെകാകയാലുണ്മയെന്നിങ്ങനെ
372 തന്നിലേ നണ്ണിനോരമ്മ ചെമ്മേ
373 ഉൾപ്പേടിപൂണ്ടുനിന്നപ്പൈതൽക്കായിട്ടു
374 നൽപ്പാലെ നല്കിനാളപ്പൊഴേതാൻ
375 അപ്പാലുമുണ്ടവൻ നില്പോരു നേരത്ത
376 ങ്ങിപ്പൊഴോയെന്നവൾ ചോദിച്ചപ്പോൾ
377 എപ്പൊഴുമമ്മതന്നുൾപ്പൂവെ വഞ്ചിപ്പാൻ
378 കെല്പെഴും പുഞ്ചിരി തൂകിച്ചൊന്നാൻ:
379 "ഇപ്പോൾ ഞാനിങ്ങനെ ചൊല്ലാഞ്ഞതാകിലോ
380 നല്പാൽ നീ നല്കുന്നോളല്ലയല്ലൊ

381 അപ്പൊഴോ ഞാൻ നിന്നെയിങ്ങനെ വഞ്ചിപ്പൂ
382 വിപ്പൊഴെന്നുള്ളം കുളുർത്തുതല്ലൊ."
383 അമ്മയോടിങ്ങനെ സമ്മാനിച്ചന്നേരം
384 ഉണ്മയെച്ചൊന്നുള്ളൊരംബുജാക്ഷൻ
385 ഓലക്കംചേരുന്ന ബാലകന്മാരുമായ്
386 ലീലയ്ക്കു ചാലെ നടന്നാൻ പിന്നെ.
387 ആച്ചിമാരാളുന്ന വീടുതോറും നല്ല
388 പാച്ചോറും വെണ്ണയും കാച്ച്യ പാലും
389 രാപ്പകൽ ചെന്നു കവർന്നുനിന്നങ്ങനെ
390 പേപ്പെടുത്തീടിനാൻ വായ്പിനോടേ

391 "പാഴായ്മയേറുമിപ്പൈതല്ക്കു കണ്ടാലും
392 കേഴുമാറാകൂ നാമെന്നേ വേണ്ടൂ."
393 എന്നങ്ങു തങ്ങളിൽ ചൊന്നുനിന്നീടിനാർ
394 മന്ദിരേ നിന്നുള്ള സുന്ദരിമാർ.
395 "നിന്മകന്തന്നെയടക്കേണമെന്നു നാം
396 അമ്മയോടിപ്പൊഴേ ചൊല്ക നല്ലൂ"
397 എന്നങ്ങു ചൊന്നുള്ള സുന്ദരിമാരെല്ലാം
398 ഒന്നൊത്തുകൂടി നടന്നു നേരെ
399 നന്ദനൻ ചെയ്തുള്ള പാഴമയോരോന്നേ
400 നന്ദവിലാസിനിയോടു ചൊന്നാർ.

401 "ആഴിമാതാളുമിന്നിന്നുടെ പൈതല്ക്കു
402 പാഴമയേറുന്നു പാരമിപ്പോൾ
403 പാൽ വെണ്ണ ചാലക്കവർന്നുകൊണ്ടാലും തൻ
404 ബാലകനെന്നുമ്പോൾ ചേരുമല്ലോ
405 ഭാജനംകൂടെത്തകർത്തുകളയുന്നോൻ
406 വേദനയാകുന്നതെന്നതത്രെ
407 കാച്ച്യ പാൽ ചേർന്നുള്ള ഭാജനംതന്മൂട്ടിൽ
408 മൂർച്ചയേറീടുന്ന കോൽകൊണ്ടുടൻ
409 തോർത്തുകൊണ്ടണ്ണാന്നു വായും പിളർന്നുകൊ
410 ണ്ടാസ്ഥയിൽ നിന്നു നൽ പാൽ കുടിക്കും

411 കണ്ടുകൊണ്ടെങ്ങൾ തൽ പിമ്പേപോയ്ച്ചെല്ലുമ്പോൾ
412 മണ്ടിനാനെങ്ങാനുമെന്നിരിക്കും.
413 പൈതല്ക്കു നല്കുവാൻ പായസം നിർമ്മിച്ചു
414 പൈതലെത്തേടി ഞാൻ പോയനേരം
415 പായസമുണ്ടിട്ടു ഭാജനന്തന്നിലേ
416 ചാണകംകൊണ്ടു നിറച്ചു വെച്ചാൻ
417 അപ്പാട്ടെ വീട്ടിലേയച്ഛനു നല്കുവാൻ
418 അപ്പങ്ങൾ നിർമ്മിച്ചു നിന്നൊരുനാൾ
419 പാത്രത്തിലാക്കിയടച്ചങ്ങു ബന്ധിച്ചു
420 യാത്രയ്ക്കു പിന്നെ ഞാൻ പാർത്തനേരം

421 പിൻവാതിലൂടെയകത്തങ്ങു പൂകിനാൻ
422 പിള്ളരുമായിവന്നോടിയപ്പോൾ
423 തപ്പിനിന്നീടുമ്പോഴപ്പങ്ങൾ കാണായ
424 തപ്പിള്ളർക്കെല്ലാമേ നല്കി മുമ്പിൽ
425 താനുമെടുത്തുകൊണ്ടാസ്വദിച്ചീടിനാൻ
426 മാനിച്ചുനിന്നു മനം കുളുർക്കെ
427 ശുഷ്കങ്ങളായുള്ള ഗോമയലേശങ്ങൾ
428 ഒക്കവേ കൊണ്ടന്നപ്പാത്രന്തന്നിൽ
429 പൂരിച്ചു പിന്നെപ്പൊതിഞ്ഞുകെട്ടീടിനാൻ
430 ആരുമറിയാതെ മുന്നെപ്പോലെ

431 താനങ്ങു തന്നുടെ പിള്ളരുമായിട്ടു
432 യാനം തുടങ്ങിനാനൂനം നീക്കി
433 യാത്രയ്ക്കു കാലമണഞ്ഞൊരുനേരത്ത
434 പ്പാത്രവുമായി ഞാൻ മല്ലെ മൈല്ലെ
435 അപ്പാട്ടെ വീട്ടിലകത്തങ്ങു പൂകിനേൻ
436 അപ്പങ്ങൾ നല്കുവാനച്ഛനായി
437 കൂരിരുട്ടായൊരു മച്ചകന്തന്നിലെ
438 പാരം കുരച്ചുള്ളോരച്ഛനപ്പോൾ
439 കച്ചകംതന്നിലും മെച്ചമേ ചെന്നു ഞാൻ
440 അച്ഛൻറെ മുമ്പിലപ്പാത്രംതന്നെ

441 മെല്ലവേ വച്ചിട്ടു ചൊല്ലിനിന്നീടിനേൻ
442 എല്ലാരും വന്നങ്ങു നിന്നനേരം
443 "വേഴ്ചയിലേതാനുമുണ്ടു ഞാൻ കൊണ്ടന്നു
444 കാഴ്ചയായ് നല്കുവാനച്ഛനിപ്പോൾ"
445 എന്നതു കേട്ടവനേറിന മോദത്താൽ
446 നന്നായിതെന്നങ്ങു ചൊല്ലിപ്പിന്നെ
447 ഭാജനംതന്നെയഴിച്ചുവച്ചമ്പോടു
448 ബാലകന്മാർക്കെല്ലാം നല്കി മുമ്പിൽ,
449 ചുറ്റത്തിൽ വന്നിട്ടു ചുറ്റും നിന്നീടുന്ന
450 മറ്റുള്ളോർക്കായിട്ടും തെറ്റെന്നപ്പോൾ

451 തന്നുടെ കൈയിലും മൂന്നുനാലങ്ങനെ
452 നന്നായി വാരിപ്പിടിച്ചുകൊണ്ടാൻ.
453 കാതലായുള്ളൊരു കൈതവം പൂണുമ
454 പ്പൈതൽതാൻ ചെയ്തുള്ള വഞ്ചനത്തെ
455 കച്ചകമായിട്ടു കാണരുതായ്കയാൽ
456 അച്ഛനുമാരുമറിഞ്ഞതില്ലേ.
457 ചാണകം നാറുന്നൂതെന്തിതെന്നെല്ലാരും
458 ശങ്കിച്ചുനിന്നുടൻ വായിലാക്കി
459 വേഗത്തിൽ വച്ചു ചവച്ചോരുനേരത്തു
460 വേറൊന്നായ് വന്നു മുഖങ്ങളെല്ലാം

461 തൂമ കലർന്നൊരു തൂനഖംതന്നിലേ
462 തൂശി തറയ്ക്കുമ്പോഴെന്നപോലെ.
463 തങ്ങളിൽ തങ്ങളിൽ നോക്കിത്തുടങ്ങിനാർ
464 കൊഞ്ഞൾ കാട്ടുന്നോരെന്നപോലെ.
465 ആനനം കണ്ടാകിൽ തങ്ങളെന്നോർത്തിട്ടു
466 വാനരഞ്ചെന്നങ്ങു പൂണ്ടുതുംതാൻ.
467 ചിന്തയും പൂണ്ടുനിന്നെന്നെയും നോക്കിക്കൊ
468 ണ്ടെന്തിതെന്നെല്ലാരും ചൊല്ലിപ്പിന്നെ
469 ഓക്കാനിച്ചെല്ലാരുമോടിത്തുടങ്ങിനാർ;
470 ഊക്കത്തുടങ്ങിനാരുണ്ട ചോറും

471 ബാലകന്മാർക്കുമങ്ങച്ഛനും ചെഞ്ചെമ്മെ
472 ആലസ്യമായിത്തുടങ്ങീതപ്പോൾ.
473 പിന്നെയങ്ങെല്ലാരും വന്നുനിന്നെന്മുഖം
474 പിന്നെയും പിന്നെയും ചൂണ്ടിച്ചൂണ്ടി
475 കോപിച്ചു നിന്നങ്ങു വേപിച്ച മെയ്യുമായ്
476 പോ പറഞ്ഞീടിനാരായവണ്ണം
477 എല്ലാമേ കണ്ടു ചിരിച്ചുനിന്നീടിനാൻ
478 പിള്ളരുമായ് വന്നിക്കള്ളനപ്പോൾ.
479 ഖേദവും പൂണ്ടുനിന്നാനനം താഴ്ത്തി ഞാൻ
480 ഏതുമേ മിണ്ടാതെ പോന്നുകൊണ്ടേൻ.

481 ഇങ്ങനെ വന്നതിൻ കാരണമെന്തെന്ന
482 ങ്ങെന്നിലേ നണ്ണി ഞാൻ നിന്നനേരം
483 അഞ്ചനവർണ്ണൻറെ വഞ്ചനമെന്നതു
484 ചെഞ്ചെമ്മെ കേട്ടതപ്പിള്ളർ ചൊല്ലി.
485 "ഇങ്ങനെ പാഴമചെയ്തു തുടങ്ങിനാൽ
486 എങ്ങനെ ഞങ്ങൾ പുലർന്നുകൊൾവൂ?"
487 എന്നങ്ങുചൊന്നവൾ നിന്നൊരുനേരത്തു
488 മന്ദമായ് ചൊല്ലിനാൾ മറ്റൊരുത്തി:
489 "അഞ്ചനവർണ്ണൻറെ വഞ്ചനംതൊട്ടുള്ളൊ
490 രെഞ്ചൊല്ലു പൂകേണം നിഞ്ചെവിയിൽ.

491 അഞ്ചാതെ വന്നിവൻ വഞ്ചനം ചെയ്കയാൽ
492 നെഞ്ചകം മാഴ്കുന്നു ചെഞ്ചെമ്മേതാൻ.
493 രാപ്പകലിങ്ങനെ കാത്തുനിന്നീടാമോ
494 വായ്പോടു കാച്ച്യ പാൽ വെണ്ണയെല്ലാം?
495 കാത്തുനിന്നീടിലും കാരിയമില്ലേതും
496 ആസ്ഥയായ് വന്നിവൻ വഞ്ചിക്കുമ്പോൾ
497 കാറ്റുതാൻപോലുമകത്തങ്ങു പൂകാതെ
498 മാറ്റിനിന്നീടുമമ്മന്ദിരേ പോയ്
499 കാച്ച്യ പാൽ വെണ്ണ കവർന്നതു ചിന്തിച്ചാൽ
500 ഈശ്വരനെന്നേ ഞാൻ ചൊല്ലവല്ലൂ

501 ഉണ്ണിക്കിടാങ്ങളുറങ്ങുന്നനേരത്തു
502 നുള്ളിയുണർത്തി വശംകെടുക്കും.
503 ഗോക്കളെച്ചെന്നു കറന്നുനിന്നീടുന്ന
504 പാല്ക്കുഴ മെല്ലവേ തോത്തുവയ്ക്കും.
505 തീപ്പൊലിച്ചീടിന പാല്ക്കലംതങ്കീഴിൽ
506 തീക്ഷ്ണമായ് ചെഞ്ചെമ്മേ തീ കത്തിക്കും
507 ഇങ്ങനെയോരോരോ പാഴമ ചിന്തിച്ചാൽ
508 വിസ്മയമെന്നതേ ചൊൽവാനാവൂ.
509 ഇങ്ങനെ ചൊന്നവൾ മന്ദിച്ച നേരത്തു
510 മങ്ങാതെ ചൊല്ലിനാൾ മറ്റൊരുത്തി:

511 "മാനിനിമാരുടെ മൗലിയാം നിന്നോടു
512 ഞാനുമുണ്ടേതാനും ചൊല്ലുന്നിപ്പോൾ
513 പാഥോജലോചനേ! പാരിച്ചുനിന്നൊരു
514 പാഴമയേരുന്നു പൈതൽക്കിന്നാൾ
515 അങ്ങൊരു വീട്ടിലെക്കന്നിനെക്കൊണ്ടുപോ
516 ന്നെന്നുടെ വീട്ടിലൊളിച്ചുവച്ചാൻ
517 കന്നിനെക്കാണാഞ്ഞു ഖിന്നയായ് വന്നിട്ട
518 മ്മന്ദിരേ മേവുന്ന സുന്ദരിതാൻ
519 ദൈവജ്ഞനെക്കണ്ടു ചോദിച്ചനേരത്തു
520 ദൈവജ്ഞൻ ചൊല്ലിനാൻ മെല്ലെയപ്പോൾ

521 കള്ളരായുള്ളവർ കട്ടുകൊണ്ടാരിന്നി
522 ക്കന്നിനേയെന്നതു നിർണ്ണയിച്ചു.
523 ചാരത്തെ വീട്ടിലങ്ങെങ്ങാനുമുണ്ടത്രെ
524 ആരാഞ്ഞു ചെന്നാലും കാണാമിപ്പോൾ.
525 എന്നവൻ ചൊന്നതു കേട്ടോളക്കന്നിനെ
526 എങ്ങുമേ തേടിനടന്നു പിന്നെ
527 എന്നുടെ വീട്ടിലും വന്നൊരുനേരത്ത
528 ക്കന്നൊന്നു മെല്ലെക്കരഞ്ഞുതപ്പോൾ
529 എന്നുടെ കന്നിൻറെയൊച്ചയെന്നിങ്ങനെ
530 നിർണ്ണയം ചൊന്നവൾ നോക്കുന്നേരം

531 കൂരിരുട്ടായൊരു കോണത്തു കാണായി
532 ദൂരത്തുനിന്നൊരാക്കന്നുതന്നെ.
533 ചുറ്റും നിന്നീടുന്ന തോഴിമാർ കേൾക്കവേ
534 ചുറ്റവും കൈവിട്ടത്തോഴിയപ്പോൾ
535 "എന്നുടെ കന്നിനെക്കട്ടതു നീയത്രെ"
536 എന്നങ്ങു ചൊല്ലിനാളെന്നെ നോക്കി.
537 നാവും കടിച്ചുകൊണ്ടേതുമേ വല്ലാതെ
538 നാണവുംപൂണ്ടങ്ങു നിന്നു പിന്നെ
539 "നിന്നുടെ കന്നിനെക്കട്ടതു ഞാനല്ല"
540 എന്നു ഞാൻ ചൊന്നതു കേട്ടതോറും

541 പേ പറഞ്ഞീടിനാൾ കൂ പറഞ്ഞീടിനാൾ
542 വാ പറഞ്ഞീടിനാൾ പാപിയെന്നെ.
543 ഓടിവന്നീടിനാൻ ബാലരുന്താനുമായ്
544 നീടെഴുന്നീടുമിപ്പൈതലപ്പോൾ
545 പുഞ്ചിരിത്തൂമയും ചെഞ്ചെമ്മേ തൂകി നി
546 ന്നഞ്ചാതെ ചൊല്ലിനാൻ കൊഞ്ചിക്കൊഞ്ചി:
547 "പേശിനിന്നിങ്ങനെ നിങ്ങളിലുള്ളൊരു
548 പേമൊഴി കേട്ടു ചിരിപ്പതിന്നായ്
549 കന്നിനെക്കൊണ്ടെ മറച്ചതു ഞാനത്രെ
550 കള്ളരെന്നുള്ളതു ചിന്തിക്കേണ്ടാ"

551 ഇങ്ങനെ ചൊല്ലിത്തൻ പിള്ളരുമായിട്ടു
552 ഭംഗിയുംപൂണ്ടു നടന്നാൻ പിന്നെ.
553 പാഴനാമിന്നിവൻ പാഴമയ്ക്കേതുമൊ
554 ന്നാവതില്ലെന്നതു വന്നുകൂടി.
555 കോപിച്ചു ഞങ്ങൾ കയർപ്പതിന്നായിട്ടു
556 കോലുമായ് ചാരത്തു ചെല്ലുന്നേരം
557 കോമളച്ചുണ്ടു പിളുക്കിനിന്നീടുമ്പോൾ
558 ഓമനിച്ചീടുവാൻ തോന്നുമത്രേ.
559 കോപവും കോലും കളഞ്ഞുനിന്നെങ്ങളോ
560 കോമളപ്പൂമേനി പൂണുമപ്പോൾ.

561 പുഞ്ചിരി കാണുമ്പോൾ വഞ്ചനമെല്ലാമേ
562 ചെഞ്ചെമ്മേ ഞങ്ങൾ മറക്കുമത്രെ.
563 ശാസിച്ചിട്ടാകിലും യാചിച്ചിട്ടാകിലും
564 പാതിച്ചവണ്ണമടക്കേണം നീ
565 എന്നതേ ഞങ്ങൾക്കു ചൊല്ലിനിന്നീടാവൂ
566 തിന്നിവൻ ശീലങ്ങളോർത്തതോറും."
567 വല്ലവിമാരെല്ലാമിങ്ങനെയോരോരോ
568 അല്ലലെ നിന്നു പറഞ്ഞനേരം
569 പൈതലെച്ചെന്നു കയർത്തുനിന്നീടുവാൻ
570 ഏതുമേ വല്ലീല അമ്മയ്ക്കപ്പോൾ.

571 വല്ലവിമാരോടു ചൊല്ലിനിന്നീടിനാൾ
572 എല്ലാരും ചെഞ്ചെമ്മേ കേൾക്കുംവണ്ണം:
573 "എന്മകന്തന്നെക്കയർത്തുനിന്നീടു ഞാ
574 നെങ്ങനെ ചൊല്ലുവിൻ തോഴിമാരെ?
575 കോപത്തെക്കോലുമ്പോൾ പ്രേമത്തെക്കൊണ്ടല്ലോ
576 കോൾമയിർക്കൊള്ളുന്നു മെയ്യിലെങ്ങും
577 എന്മകനെന്നങ്ങു ചൊല്ലുവാനോങ്ങുമ്പോൾ
578 എന്മുല കാക ചുരന്നതെന്നാൽ
579 ശാസിപ്പൂവെന്നതോ ദൂരത്തുതായല്ലൊ
580 താർഡിപ്പൂവെന്നതോ പിന്നെയല്ലോ.

581 എമ്മകനോടു വെറുക്കൊല്ലായെന്നാലി
582 ന്നമ്മമാരായുള്ള നിങ്ങളാരും
583 കാരിയക്കേടുകൾ വന്നതിന്നെല്ലാമേ
584 പാരാതെ നല്കുവൻ ചൊന്നതെല്ലാം
585 ഇപ്പൈതൽ വഞ്ചിച്ച പാൽ തയിർ വെണ്ണകൾ
586 ക്കിപ്പോഴേ നിങ്ങളിരട്ടി കൊൾവിൻ.
587 പാൽക്കുഴ തോർത്തതിന്നെന്നുടെ നൽവെള്ളി
588 പ്പാൽക്കുഴ കൊണ്ടാലും പാർക്കവേണ്ടാ
589 മങ്കലം പോയെങ്കിൽ പൊങ്കലംതന്നെയും
590 ശങ്കയെക്കൈവിട്ടു നല്കുവൻ ഞാൻ.

591 മങ്കിണ്ണം പോയെങ്കിൽ പൊങ്കിണ്ണം നല്കാമേ
592 മങ്കിണ്ടി പോയെങ്കിൽ പൊങ്കിണ്ടിയും.
593 മറ്റെന്തിപ്പൈതൽ മയക്കിനിന്നുള്ളതും
594 തെറ്റെന്നു ചൊല്ലുവിൻ നല്കാമല്ലോ"
595 എന്നങ്ങു ചൊല്ലിന നന്ദവിലാസിനി
596 വന്നങ്ങു നിന്നുള്ളോരാച്ചിമാർക്കായ്
597 ചൊന്നതു ചൊന്നതു നല്കിനിന്നീടിനാൾ
598 നന്ദനന്തന്നിലുള്ളാസ്ഥയാലെ.
599 ദ്രവ്യങ്ങൾ വാങ്ങിന വല്ലവിമാരെല്ലാം
600 നിർവ്യഗ്രമാരായിപ്പോയിപിന്നെ

601 ഉണ്ണിയെച്ചെന്നങ്ങെടുത്തു നിന്നെല്ലാരും
602 തിണ്ണം തെളിഞ്ഞു പുണർന്നു നന്നായ്.
603 ആശയം പാരം കുളുർക്കയാൽ പിന്നെയ
604 ങ്ങാശിയും ചൊല്ലിനാരായവണ്ണം
605 പിന്നെയങ്ങെല്ലാരും തന്നുടെ തന്നുടെ
606 മന്ദിരം പൂകിനാർ വന്നവണ്ണം. . . . . . . . . . . . . . . . . . . . . . . . .
607 ചങ്ങാതിമാരായ ബാലകന്മാരുമ
608 മ്മങ്ങാതെനിന്നുള്ള രാമനുമായ്
609 പൂഴിച്ചോറാടിക്കളിച്ചു നിന്നീടിനാൻ
610 ആഴിപ്പെണ്ണാളുമക്കാർവർണ്ണന്താൻ

611 മണ്ണു തിന്നീടിനാൻ കണ്ണനെന്നിങ്ങനെ
612 തിണ്ണംപോയ് ചെന്നിട്ടദ്ദാരകന്മാർ
613 മാതാവോടായിട്ടു ചൊല്ലിനിന്നീടിനാൻ
614 മാതാവുതാനതു കേട്ടനേരം
615 ഓടിച്ചെന്നങ്ങവൻ ചാരത്തു ചെഞ്ചെമ്മെ
616 പേടിപ്പിച്ചീടുവാനായിച്ചൊന്നാൾ:
617 "മണ്ണുതിന്നീടുന്നൂതെന്തിന്നു ചൊല്ലുണ്ണീ
618 വെണ്ണയും പാലും ഞാൻ താരാഞ്ഞീട്ടോ?
619 ചോറില്ലയാഞ്ഞോ മറ്റെന്തില്ലയാഞ്ഞു? നീ
620 ചൊൽവശനല്ലെന്നു വന്നു കൂടീ.

621 ശീലക്കേടിങ്ങനെ ചാല നീ കാട്ടുമ്പോൾ
622 കോലുകൊണ്ടേയിനിച്ചോദിക്കുള്ളൂ."
623 അമ്മതാനിങ്ങനെ ചൊന്നതു കേട്ടുള്ളൊ
624 രംബുജലോചനൻതാനും ചൊന്നാൻ:
625 "വെണ്ണയും കൈവിട്ടു മണ്ണുതിന്നീല ഞാൻ
626 നിർണ്ണയിച്ചാലുമിച്ചൊന്നതമ്മേ!
627 ബാലന്മാർ ചൊന്നതു നിർണ്ണയമെങ്കിലോ
628 വാ പിളർന്നീടാം നിൻ മുമ്പിലേ ഞാൻ."
629 "വാ പിളർന്നീടു നീ" എന്നവൾ ചൊല്കയാൽ
630 വാ പിളർന്നീടിനാൻ ബാലനപ്പോൾ.

631 മണ്ണിനെക്കാണ്മാനമ്മാതാവുതാനപ്പോൾ
632 കണ്ണൻതൻ വായിലേ നോക്കുംനേരം
633 മണ്ണെല്ലാമങ്ങവൻവായിലേ കാണായി
634 മണ്ണിനെയല്ലവൾ വിണ്ണും കണ്ടാൾ.
635 വിണ്ണിനെക്കാണ്കയാൽ വിസ്മയംപൂണ്ടവൾ
636 പിന്നെയും ചെഞ്ചെമ്മേ നോക്കുംനേരം
637 മറ്റുള്ള ലോകങ്ങളൊക്കവേ കാണായി
638 തെറ്റന്നപ്പൈതൽതൻ വായിൽത്തന്നെ
639 പാതാളലോകവും വേതാളലോകവും
640 ധാതാവിൻ ലോകവും കൂടെക്കണ്ടാൾ

641 ആഴികൾ കാണായിതാശകൾതോറുമു
642 ള്ളാനകൾതന്നെയും കാണായപ്പോൾ.
643 ആകാശം കാണായിതാദിത്യന്മാരെയും
644 കാർമുകിൽമാലയും താരങ്ങളും
645 മാമേരുമുമ്പായ ശൈലങ്ങളെല്ലാമ
646 മ്മാമയപ്പൈതൽതൻ വായിൽ കണ്ടാൾ.
647 ബ്രഹ്മനെക്കാണായി വിഷ്ണുവെക്കാണായി
648 നന്മുനിമാരെയും കാണായ്വന്നു
649 ഇന്ദ്രനെക്കാണായി ചന്ദ്രനെക്കാണായി
650 തിന്ദ്രാണിതന്നെയുമവ്വണ്ണമേ

651 രുദ്രനെക്കാണായി ഭദ്രനെക്കാണായി
652 രുദ്രാണിതന്നെയും കാണായ്വന്നു.
653 മന്ദാരം ചെമ്പകം ചന്ദനം ചേർന്നുള്ള
654 നന്ദനംതന്നെയും കണ്ടാളപ്പോൾ.
655 ഗോകുലം കാണായി ഗോപികമാരെയും
656 ഗോപന്മാർ നിന്നതും കാണായപ്പോൾ.
657 ധന്യനായുള്ളൊരു നന്ദനെക്കാണായി
658 തന്നെയും കാണായിതവ്വണ്മമേ.
659 വായുംപിളർന്നു തൻ ചാരത്തു നിന്നൊരു
660 മാമയന്തന്നെയും കാണായപ്പോൾ.

661 അന്തകന്തന്നുടെ മന്ദിരം കാണായി
662 തന്തകന്തന്നെയുമവ്വണ്ണമേ.
663 അന്തകൻതന്നുടെയാനനം കണ്ടപ്പോൾ
664 അന്തമില്ലാതോളം പേടിയായി.
665 കണ്ണുമടച്ചു വിറച്ചുനിന്നീടിനാൾ
666 "കണ്ണാ കാവേണ്ടാ"യെന്നോതിയോതി
667 ചൊല്ലിനാൾ മെല്ലെയപ്പൈതലോടന്നേരം
668 അല്ലൽപിണഞ്ഞുള്ളൊരുള്ളവുമായ്:
669 "പണ്ടെന്നും കാണാതപ്പാപിയെക്കാണ്കയാൽ
670 ഇണ്ടൽ മുഴുക്കുന്നു പാരമുള്ളിൽ

671 വാമുറുക്കേണമെൻ പൈതലേ നീയിപ്പോൾ
672 ചാകുന്നൂതുണ്ടു ഞാനല്ലയായ്കിൽ."
673 എന്നതു കേട്ടൊരു നന്ദകുമാരകൻ
674 മന്ദിച്ചുനില്ലാതെ വാ മുറുക്കി
675 അമ്മിഞ്ഞിക്കായിട്ടണഞ്ഞു ചെന്നീടിനാൻ
676 അമ്മതൻ ചാരത്തു കൊഞ്ചിക്കൊഞ്ചി.
677 വന്നണഞ്ഞീടുന്ന ബാലനെക്കണ്ടപ്പോൾ
678 നന്ദവിലാസിനി മന്ദിയാതെ
679 മെല്ലെന്നെടുത്തു പുണർന്നുനിന്നീടിനാൾ
680 പല്ലവം വെല്ലുമപ്പൂവലംഗം.

681 ബാലകന്തന്നുടെ വായിലേ കണ്ടതോ
682 വാമുറുക്കീടുന്ന നേരത്തെല്ലാം
683 സ്വപ്നമെന്നിങ്ങനെ നണ്ണി നിന്നീടിനാൽ
684 ഉല്പന്നജാഗരയെങ്കിലും താൻ
685 "എന്മകന്താനിതെ"ന്നിങ്ങനെയുള്ളൊരു
686 വന്മോഹം മേന്മേലെ പൊങ്ങുകയാൽ
687 ആനനന്തന്നിൽ മുകർന്നുനിന്നേറിനോ
688 രാനന്ദമാണ്ടു തെളിഞ്ഞു നിന്നാൾ. . . . . . . . . . . . . . . . . . . . . . . . .
689 വിണ്ണവർനാട്ടിനെ വെന്നുനിന്നീടുന്ന
690 പുണ്യമിയന്നുള്ള ഗോകുലത്തിൽ

691 മാലോകർക്കേലുന്ന മാൽ കളഞ്ഞീടുമ
692 മ്മാമയപ്പൈതൽ വിളങ്ങുംകാലം
693 സുന്ദരിമാരുടെ മൗലിയായുള്ളൊരു
694 നന്ദവിലാസിനിയന്നൊരുനാൾ
695 കാലത്തുണർന്നു തൻ ദാസിമാരെല്ലാർക്കും
696 വേലകളോരോന്നെ ചൊല്ലിപ്പിന്നെ
697 വൈകാതെ കണ്ടിട്ടു മത്തുമായ് ചെന്നു താൻ
698 തൈർ കടഞ്ഞീടിനാൾ മെല്ലെ മെല്ലെ
699 കണ്ണനെക്കൊണ്ടുള്ള പാട്ടെല്ലാമന്നേരം
700 തിണ്ണം തെളിഞ്ഞങ്ങു പാടിപ്പാടി.

701 കാഞ്ചിയെക്കൊണ്ടു മുറുക്കിനിന്നീടുന്ന
702 പൂഞ്ചേലതന്നുടെ കാന്തികൊണ്ടും
703 അമ്പിൽ ചുരന്നുള്ള കൊങ്കകൾതന്നുടെ
704 വമ്പുറ്റ കമ്പത്തെക്കൊണ്ടും പിന്നെ
705 മത്തു വലിക്കും കരങ്ങളിലാളുമ
706 ക്കങ്കണംതന്നുടെ രാവംകൊണ്ടും
707 ഗണ്ഡസ്ഥലങ്ങളെച്ചുംബിച്ചുനില്ക്കുമ
708 ക്കുണ്ഡലഷണ്ഡത്തിൻ കാന്തികൊണ്ടും
709 തൂവിയർപ്പേന്തിനോരാനനം കൊണ്ടുമ
710 പ്പൂമലർ തൂകുന്ന ചായൽകൊണ്ടും

711 പാരം വിളങ്ങുമപ്പാഥോജലോചന
712 പാരിച്ചു തൈർ കടഞ്ഞീടുമപ്പോൾ
713 അമ്മിഞ്ഞിതായെനിക്കെന്നങ്ങു ചൊല്ലിക്കൊ
714 ണ്ടമ്മതൻ ചാരത്തു ചെന്നാൻ കണ്ണൻ:
715 "എന്തമ്മേ നീയെനിക്കമ്മിഞ്ഞി താരാഞ്ഞ
716 തെന്നെ നീയിന്നു മറന്നായോ ചൊൽ?
717 അമ്മിഞ്ഞി താരാതെ തൈർ കടഞ്ഞീടുകിൽ
718 ചെമ്മെ പിണങ്ങുമീ നമ്മിലിപ്പോൾ"
719 ഇങ്ങനെ ചൊല്ലിക്കരേറിനാനന്നേരം
720 മംഗലംപൂണ്ടവൾതന്മടിയിൽ

721 ചേവടിതന്നിലെച്ചേറെല്ലാമമ്മതൻ
722 ചേണുറ്റ ചേലയിൽ തേച്ചു ചെമ്മെ
723 തന്മകൻ വന്നതു കണ്ടൊരുനേരത്തു
724 സമ്മോദം പൊങ്ങുന്നൊരമ്മയപ്പോൾ
725 ചാലച്ചുരന്നുള്ള നന്മുല നല്കിനാൾ
726 ചാപലംപൂണ്ടു പുണർന്നു മേന്മേൽ.
727 പല്ലവം വെല്ലുന്ന കാന്തി തഴച്ചുള്ള
728 മല്ലക്കരംകൊണ്ടു മെല്ലെ മെല്ലെ
729 അമ്മതൻ മാറിലലച്ചുകൊണ്ടങ്ങവൻ
730 നന്മുലയുണ്ടു ചിരിക്കുന്നേരം

731 പാകത്തിനായിട്ടു തീക്കൽച്ചോരു പാൽ
732 തൂകക്കണ്ടീടുന്നൊരമ്മയപ്പോൾ
733 നന്മുലയുണ്ണുന്ന നന്ദനന്തന്നെയും
734 ചെമ്മെയിരിഞ്ഞു വിടുത്തു നേരേ
735 വേഗത്തിൽ പോയപ്പോഴോമനപ്പൈതല്ക്കു
736 വേറൊന്നായ് വന്നിതു ഭാവമെല്ലാം.
737 കോപത്തെക്കോലുമക്കോമളപ്പൂമേനി
738 വേപത്തെപ്പൂണ്ടുതുടങ്ങീതപ്പോൾ
739 "എന്നെ വെടിഞ്ഞുള്ളൊരമ്മയെച്ചെഞ്ചെമ്മെ
740 എന്തുകൊണ്ടിന്നിനിത്തോല്പിപ്പൂ ഞാൻ?"

741 ഇങ്ങനെ നണ്ണുമ്പോൾ ചെമ്മുള്ളോരമ്മിക്ക
742 ല്ലങ്ങൊരു കോണത്തു കാണായ് വന്നൂ
743 കണ്ടൊരു നേരത്തു മണ്ടിച്ചെന്നങ്ങതു
744 കൊണ്ടുപോന്നീടിനാൻ കൊണ്ടൽവർണ്ണൻ.
745 വങ്കലംതന്നിലെ ചാട്ടി നിന്നീടിനാൻ
746 വങ്കനംപൂണുമക്കല്ലുതന്നെ
747 പൂത്തനായ്ക്കൊണ്ടുള്ളൊരക്കലമന്നേരം
748 പത്തുനൂറുണ്ടായിതൊന്നുകൊണ്ടേ
749 ഭാജനം പോകയാൽ ഭൂതലം ചെഞ്ചെമ്മേ
750 ഭാജനമായിട്ടു വന്നനേരം.

751 മീതേ പരന്നൊരു വെണ്ണയും വാരിയ
752 മ്മാധവൻ പോയൊരു കോണിൽ പുക്കാൻ.
753 പാരം തികന്നുള്ള പാലും തളർത്തമ്മ
754 പാരാതെ വന്നിങ്ങു നോക്കുന്നേരം
755 ബാലകൻ ചെയ്തൊരു വേലയെക്കണ്ടിട്ടു
756 ചാലെച്ചിരിച്ചു നുറുങ്ങു നിന്നാൾ.
757 എങ്ങിവൻ പോയിപോലെന്നതു കാണേണം
758 എന്നങ്ങു നണ്ണി നടന്നാൾ പിന്നെ
759 എങ്ങുമേ നോക്കി നടന്നുചെന്നീടുമ്പോൾ
760 അങ്ങൊരു കോണത്തു കാണായ്വന്നു.

761 വണ്ണംതിരണ്ടൊരു പാഴുരലേറീട്ടു
762 വെണ്ണയും വായിലിട്ടാദരവിൽ
763 പൂച്ചകൾക്കായിട്ടു നല്കി നിന്നീടിനാൻ
764 ഓർച്ചയിൽ നോക്കിക്കൊണ്ടങ്ങുമിങ്ങും
765 ചൂരക്കോൽ പൂണ്ടുള്ളൊരമ്മയെക്കാണായി
766 ചാരത്തു വന്നതു കോപിച്ചപ്പോൾ,
767 കണ്ടോരുനേരത്തു മണ്ടിത്തുടങ്ങിനാൻ
768 മണ്ടിനാളമ്മയും തൻപിന്നാലെ.
769 വായ്പെഴുന്നീടുന്ന ശാസ്ത്രങ്ങൾ ചൂഴറ്റു
770 രാപ്പകൽ തേടുന്ന വേദങ്ങൾക്കും

771 തൊട്ടു നിന്നീടുവാൻ കിട്ടാതെയുള്ളോനെ
772 പ്പെട്ടെന്നു ചെന്നു പിടിച്ചാളമ്മ.
773 ചീറ്റം തിരണ്ടുള്ളൊരുള്ളവുംപൂണ്ടുനി
774 ന്നേറ്റം കയർത്തു പറഞ്ഞു പിന്നെ
775 കോഴയും പൂണ്ടിട്ടു കേഴുമപ്പൈതലേ
776 കോൽകൊണ്ടു തല്ലുവാനോങ്ങുന്നേരം
777 ഉച്ചത്തിലാമ്മാറു കേണുതുടങ്ങിനാൻ
778 അച്ഛ! എന്നിങ്ങനെ ചൊല്ലിച്ചൊല്ലി
779 കണ്ണന്റെ കണ്ണുനീർ വീണതു കാകയാൽ
780 തന്നിലേ നണ്ണിനാളമ്മയപ്പോൾ.

781 "തല്ലുവാൻ പോരാതെ പൈകതലെത്തല്ലിനാൽ
782 വല്ലായ്മയായിട്ടേ വന്നുകൂടു
783 പേടിപ്പിച്ചീടേണമെന്നതേ ചെയ്യാവൂ
784 പെട്ടെന്നതിന്നു പിടിച്ചുകെട്ടു."
785 എന്നങ്ങു തന്നിലെ നണ്മണിനോരമ്മയ
786 ന്നിന്നൊരു നല്ലുരലോടു ചേർത്തു
787 അല്പമായുള്ളൊരു പാശവും കൊണ്ടുപോ
788 ന്നപ്പൈതൽതന്നുടൽ കെട്ടുന്നേരം
789 അപ്പാശം കിഞ്ചന നീളമില്ലായ്കയാൽ
790 അപ്പൊഴേ മറ്റൊന്നിയച്ചാളമ്മ.

791 എന്നതുതന്നെയുമങ്ങനെ കാണായി
792 പിന്നെയും മറ്റൊന്നിയച്ചാളപ്പോൾ
793 പിന്നെയും പോരാഞ്ഞു പിന്നെയും മറ്റൊന്നു
794 പിന്നെയും മറ്റൊന്നതിൻ പിന്നാലെ
795 തന്നുടെ വീട്ടിലെ പാശങ്ങളിങ്ങനെ
796 ഒന്നൊന്നെ കൊണ്ടന്നു കെട്ടിക്കെട്ടി.
797 പിന്നെയും പോരാഞ്ഞിട്ടാച്ചിമാർവീട്ടിലും
798 നിന്നുള്ള പാശങ്ങൾ കൊണ്ടുപോന്നാൾ
799 ചാരത്തെ വീട്ടിലെപ്പാശങ്ങളെല്ലാമേ
800 ദൂരത്തെ വീട്ടിലെപ്പാശങ്ങളും,

801 ഒന്നഞ്ഞൂറായിരം പാശങ്ങൾ കൊണ്ടന്നു
802 കുന്നിച്ചു നിന്നങ്ങു കെട്ടിനിന്നാൾ.
803 കണ്ടുനിന്നീടുന്ന വണ്ടേലുംചായലാർ
804 മിണ്ടുവാൻ വല്ലീലയാരുമപ്പോൾ;
805 ഊക്കു പൊഴിഞ്ഞൊരു വിസ്മയം പൂണ്ടിട്ടു
806 മൂക്കിന്മേൽ കൈവച്ചു നോക്കിനിന്നാർ.
807 ദൂരത്തുനിന്നുള്ള വല്ലവിമാരെയും
808 ചാരത്തു ചാലെ വിളിച്ചുകൊണ്ടു
809 കമ്രമായുള്ളൊരു പൈതലായ്മേവുമ
810 ബ്രഹ്മത്തിൻ വൈഭവം കാട്ടിനിന്നാൾ;

811 "ആച്ചിമാരെ നിങ്ങളാശ്ചരിയം കാണ്മിൻ
812 ഈശ്വരനായോനോ എന്മകൻതാൻ
813 പാശങ്ങൾക്കെല്ലാമിമ്മേനിയോടേശുമ്പോൾ
814 നാശമേ കാണുന്നതെന്തിങ്ങനെ?"
815 എന്നങ്ങു ചൊല്ലി നടുങ്ങിനിന്നീടുമ
816 ന്നന്ദവിലാസിനിക്കേറ്റമപ്പോൾ
817 കൈയും തളർന്നിതു കാലും തളർന്നിതു
818 മെയ്യിലുമെങ്ങും വിയർത്തുകൂടി,
819 പാർത്തലംതന്നിൽ പതിച്ചുനിന്നീടിനാൾ;
820 ആർത്തി ചീർത്തേറ്റവും വീർത്തു പിന്നെ.

821 മാതാവിനുണ്ടായ ദീനത്തെക്കണ്ടിട്ടു
822 മാധവൻ ചാലെക്കനിഞ്ഞു മേന്മേൽ
823 കെട്ടുവാനായി വഴങ്ങിനിന്നീടിനാൻ
824 ഒട്ടുപോതിങ്ങനെ ചെന്നവാറെ
825 മാധവൻതന്നുടെ കാരുണ്യപൂരത്തിൻ
826 ഭാജനമായുള്ളോരമ്മയപ്പോൾ
827 മുമ്പിനാൽ കൊണ്ടന്ന പാശത്തെക്കൊണ്ടേയ
828 ത്തമ്പൈതൽതന്നെയും കെട്ടിനിന്നാൾ
829 ഉണ്ണിക്കിടാവുമപ്പാഴുരൽ പൂണ്ടുകൊ
830 ണ്ടുള്ളം കലങ്ങിക്കരഞ്ഞു നിന്നാൻ.

831 കണ്മുന്നിൽ പിള്ളർ കളിക്കുന്നതും കണ്ടു
832 കണ്ണുനീർ മെയ്യിലൊഴുക്കി മേന്മേൽ
833 മാതാവുതാനും മറ്റുള്ളവരെല്ലാരും
834 മാഴ്കാതെ പോയി മറഞ്ഞ നേരം
835 കാട്ടുമരങ്ങളെ നോക്കിനിന്നീടിനാൻ
836 വാട്ടമകന്നൊഴും ബാലകന്താൻ
837 ദൂരവേ കാണായി നീർമരുതായുള്ള
838 ദാരുക്കൾ രണ്ടുമിരട്ടയായി.
839 സൂക്ഷിച്ചു നോക്കിനിന്നുള്ളിലേ നണ്ണിനാൻ
840 സാക്ഷിയായ് മേവുമമ്മോക്ഷദന്താൻ,

841 "കേവലം പോരുന്ന പാഴ്മരമല്ലിതു
842 ദേവർഷിതന്നുടെയാജ്ഞയത്രെ.
843 വിത്തേശൻതന്നുടെ പുത്രന്മാരായി ര
844 ണ്ടുത്തമരായുള്ള ഗൂഹ്യകന്മാർ
845 മദ്യവും സേവിച്ചു മാനിനിമാരുമാ
846 യുദ്യാനംതന്നിൽ കളിച്ചു പിന്നെ
847 താമരപ്പൊയ്കയിൽ ചെന്നങ്ങിറങ്ങീട്ടു
848 കാമവിനോദങ്ങൾ കോലുന്നേരം
849 നാരദൻ വന്നതു തെറ്റെന്നു കാണായി
850 നാരിമാരെല്ലാരും നാണിച്ചപ്പോൾ

851 തീരത്തു ചേർത്തുള്ള ചേലകളെല്ലാമെ
852 പാരാതെ ചെന്നങ്ങെയുത്തുടുത്താർ
853 ഗുഹ്യകന്മാരവരവ്വണ്ണമേ നിന്നാർ
854 ധിക്കരിച്ചമ്മുനി മുന്നിൽത്തന്നെ.
855 എന്നതു കണ്ടൊരു നാരദൻ നണ്ണിനാൻ:
856 "ഇന്നിവർതന്നെയടക്കേണം ഞാൻ
857 നാളെയുമിങ്ങനെയാചരിച്ചീടുമ്പോൾ
858 നാശമേ വന്നീടു നാളിൽ നാളിൽ
859 ശാപത്തെക്കൊണ്ടു മദത്തെയടക്കും ഞാൻ
860 ആപത്തു മേലിൽ വരാതവണ്ണം"

861 എന്നങ്ങു നണ്ണിന നാരദൻ ചൊന്നാന
862 ന്നിന്നവർ നന്മുഖം നോക്കി നേരെ:
863 "പാപങ്ങളിങ്ങനെ ചെയ്കയാലിന്നിങ്ങൾ
864 പാഴ്മരമായ്പോകയിന്നുതന്നെ
865 നന്ദകുമാരകൻ വന്നുതൊടുന്നനാൾ
866 നന്നായി വന്നീടുകെ" ന്നും ചൊല്ലി
867 നാരദൻ പാരാതെ പോകത്തുടങ്ങിനാൻ
868 നാരായണായെന്നു പാടിപ്പാടി.
869 അങ്ങനെയുള്ള മരങ്ങളിന്നിങ്ങനെ
870 അങ്ങതു കാണായതെന്നാലിപ്പോൾ

871 നാരദൻ ചൊന്നതു പാരാതെ ഞാനിന്നു
872 കാരിയമാക്കേണം എന്നു നണ്ണി,
873 മെയ്യോടു ചേർന്നൊരു പാഴുരൽതന്നെയും
874 മെല്ലെ വലിച്ചു നടന്നാൻ കണ്ണൻ
875 പാഴ്മരന്നിന്നതിഞ്ചാരത്തു ചെന്നതിൻ
876 പാഴിലേ നൂണു പുറപ്പെട്ടപ്പോൾ
877 പാഴുരൽ നേരേ വിലങ്ങിച്ചുപോകയാൽ
878 പാരം വലിച്ചു നടന്നാൻ കണ്ണൻ
879 ഉണ്ണിക്കിടാവു വലിച്ചൊരു നേരത്തു
880 തിണ്ണം കുലഞ്ഞു ഞെരിഞ്ഞു പിന്നെ

881 അമ്മരമൊന്നങ്ങു പൊട്ടിനോരൊച്ചകൊ
882 ണ്ടംബരമെങ്ങും നിറഞ്ഞുനിന്നു;
883 ഭൂതലംതന്നിൽ പതിച്ചുതായന്നേരം
884 ചേതന വേറിട്ട ദേഹംപോലെ
885 ദിവ്യജനങ്ങൾ മരങ്ങളിൽനിന്നപ്പോൾ
886 ഹവ്യവഹൽപ്രഭയെന്നപോലെ
887 ഉൽഗമിച്ചീടിനാരൂനവും നീക്കി നി
888 ന്നുൽഗദം പൂണ്ടവരൂഢമോദം
889 കെട്ടുപെട്ടീടുമപ്പൈതലെക്കാണ്കയാ
890 ലൊട്ടുപോൽ നോക്കിനാർ സൂക്ഷ്മമായി

891 കന്മഷവൈരിയെക്കാകയാൽ മാനസം
892 നിർമ്മലമായിട്ടു വന്നനേരം
893 നാരദൻ ചെന്നൊരു ശാപവും മോക്ഷവും
894 മാനസംതന്നിലങ്ങായിതപ്പോൾ
895 മൂലോകനായകനായിനിന്നീടുന്ന
896 ബാലകൻതാനിതെന്നുള്ളിൽ നണ്ണി
897 പുണ്യങ്ങൾ ചെയ്തുള്ള നാവുകൊണ്ടന്നവർ
898 കണ്ണനെത്തിണ്ണം പുകണ്ണുനിന്നാർ:
899 "പാലാഴിമാതുതൻ വാർമുലതന്നിലെ
900 മാലേയച്ചാറൂറും മാറുള്ളോനേ

901 പാലിച്ചുകൊള്ളേണം ഞങ്ങളെയെന്നുമേ
902 നീലക്കാർവർണ്ണരേ കൈതൊഴുന്നേൻ.
903 നാരദൻതന്നുടെ ശാപവാക്കെങ്ങൾക്കു
904 നേരേമറിച്ചിന്നു വന്നുകൂടി
905 അല്ലായ്കിലുണ്ടോയിന്നിന്നുടെ ചേവടി
906 ത്തെല്ലിനെക്കൂപ്പുവാൻ കൈവരുന്നൂ"
907 ഇങ്ങനെ ചൊന്നവർ വാഴ്ത്തിനനേരത്തു
908 മംഗലം പൊങ്ങുമമ്മാധവൻതാൻ
909 മെല്ലവേ ചൊല്ലിനാ "നെങ്കിലേ നിങ്ങളി
910 ന്നല്ലലും തീർത്തുടൻ നല്ലരായി

911 താവകമായുള്ള ദേശത്തെ നോക്കീട്ടു
912 പോവതിന്നായിത്തുടങ്ങിനാലും."
913 എന്നതു കേട്ടൊരു ഗുഹ്യകവീരന്മാർ
914 നന്ദകുമാരനെ വന്ദിച്ചപ്പോൾ
915 ഉത്തരയായുള്ള ദിക്കിനെ നോക്കിനി
916 ന്നത്തലും തീർത്തു നടന്നാർ ചെമ്മെ;
917 സ്വാവാസമായുള്ള മന്ദിരം തന്നിൽ പു
918 ക്കാവോളം ഭോഗങ്ങളാണ്ടു മേന്മേൽ
919 ബന്ധുക്കളായുള്ള ലോകരുമായിട്ടു
920 സന്തുഷ്ടരായി വസിച്ചാർ പിന്നെ.

921 ദാരു ഞെരിഞ്ഞുള്ളോരൊച്ചയങ്ങെല്ലാരും
922 ദാരുണമായിട്ടു കേട്ടനേരം
923 പേടിച്ചിതെന്തെന്നു ചൊല്ലിയുഴന്നിട്ടു
924 പേപ്പെട്ടു നോക്കി നടന്നു നേരെ
925 ശാഖികൾ വീണൊരു ഭൂതലംതന്നിലെ
926 ചാടിക്കൊണ്ടെല്ലാരും ചെന്നു പിന്നെ
927 "കാറ്റേതും കൂടാതെ പാഴ്മരം വീഴുവാൻ
928 കാരണമെന്തെന്നു ചൊല്ലുതിപ്പോൾ"
929 എന്നവർ ചൊന്നതു കേട്ടൊരു നേരമ
930 ന്നിന്നൊരു പൈതങ്ങൾ ചൊന്നാരപ്പോൾ:

931 "കാർമുകിൽവർണ്ണനിക്കാനനംതന്നിലെ
932 പ്പാഴ്മരംതൻ പാഴിൽ പൂകുന്നേരം
933 നേരേ വിലങ്ങുമുരലിങ്ങു വാരാഞ്ഞു
934 പാരം വലിച്ചൊരു നേരത്തപ്പോൾ
935 എട്ടു ദിക്കെങ്ങുമേ ഞെട്ടുമാറമ്മരം
936 പൊട്ടി നിലംതന്നിൽ വീണുടനെ;
937 അമ്മരംതന്നിൽനിന്നപ്പോഴിരുവരെ
938 ചെമ്മേയെഴുന്നതും കണ്ടു ഞങ്ങൾ,
939 കണ്ണനും തങ്ങളുംകൂടിപ്പറഞ്ഞവർ
940 തിണ്ണം വിളങ്ങി നുറുങ്ങു നിന്നാർ.

941 നിങ്ങളിങ്ങെല്ലാരും വന്നോരുനേരത്തു
942 തങ്ങളങ്ങെങ്ങാനും പോയ്മറഞ്ഞാർ,"
943 ബാലന്മാരിങ്ങനെ ചാലപ്പറഞ്ഞപ്പോൾ
944 ഗോപന്മാരാരും ചെവിക്കൊള്ളാഞ്ഞാർ
945 ബാലന്മാർ ചൊല്ലെല്ലാമുണ്മയായ് വന്നീടാ
946 ലീലയായ്പോമത്രെയെന്നു നണ്ണി.
947 ഈശനെന്നുള്ളൊരു ബോധമില്ലാതെയും
948 സംശയമായി ചിലർക്കു പിന്നെ.
949 "ഇങ്ങനെതന്നേയിതല്ലയല്ലീ ചെമ്മേ?"
950 എന്നവർ ചൊന്നതു കേട്ടനേരം

951 മറ്റുള്ള ഗോപന്മാരിങ്ങനെ ചൊല്ലിനാർ:
952 "മുറ്റുമിതിന്നു ചിരിക്കേവേണ്ടൂ.
953 ഭോഷത്വം നിങ്ങൾ പറഞ്ഞുതുടങ്ങിനാൽ
954 ശേഷിച്ചോരെല്ലാരും ഭോഷന്മാരാം
955 കാളയുണ്ടങ്ങൂട്ടു പെറ്റുകിടക്കുന്നു
956 നീളമുണ്ടായൊരു പാശം കൊണ്ടാ"
957 എന്നങ്ങു ചൊല്ലുന്ന വേലയോടൊക്കുമേ
958 യിന്നിങ്ങൾ ചിന്തിച്ചുരച്ചതെല്ലാം"
959 "പൈതങ്ങൾ ചൊന്നതു പട്ടാങ്ങായ്മേവുമോ
960 കൈതവമല്ലാതെയുണ്ടോ കാണ്മൂ"

961 മൂവാണ്ടു പൂകാതെ പൈതൽക്കിന്നിങ്ങനെ
962 ആവൊരു വേലയെന്നുണ്ടോ തോന്നി?
963 "ഇന്നിതിൻ കാരണം നന്ദകുമാരന
964 ല്ലെന്നതു ഞാൻതന്നെ തീർന്നുകൊള്ളാം."
965 തങ്ങളിലിങ്ങനെ ചൊല്ലിന ഗോപന്മാർ
966 തിങ്ങിനകൗതുകമാണ്ടു ചെമ്മെ
967 വേദന വേറിട്ടു വേഗത്തിൽ പോയങ്ങു
968 വേണുന്ന വേലകൾ മേവിനിന്നാർ.
969 അമ്മതാനന്നേരം തന്മകന്തന്നെയും
970 ചെമ്മെയെടുത്തുകൊണ്ടങ്ങു പോവാൻ

971 ചാലെത്തുനിഞ്ഞോരുനേരത്തു ചൊല്ലിനാൾ
972 നീലക്കാർവേണിമാരെല്ലാരോടും:
973 "എന്മകന്തന്നെക്കയർക്കുന്നേനല്ല ഞാ
974 നെന്നുമേയിങ്ങനെ തോഴിമാരെ
975 ഇന്നു ഞാനെന്മകൻതന്നെക്കയർത്തതോ
976 നന്നായെനിക്കു ഫലിച്ചുതല്ലോ.
977 ഇങ്ങനെയെന്മകൻതന്മേനി പൂണ്മൻ ഞാൻ
978 അങ്ങനെ ചെമ്മായാൽ പോരും ശീലം
979 ശീലമോ നന്നല്ല ബാലകനെന്നുള്ള
980 മാലോകർചൊല്ലെല്ലാം ഞാൻ പൊറുപ്പൻ

981 ഇങ്ങനെയെന്മകൻതന്മുഖം കാണുമ്പോൾ
982 എങ്ങനെ തോഴി കയർപ്പു ചൊൽ നീ?"
983 ഇങ്ങനെ ചൊന്നവൾ തന്നുടെ പൈതലെ
984 പൊങ്ങിനോരാനന്ദം പൂണ്ടുപൂണ്ടു
985 മറ്റുള്ള മാതരും താനുമായങ്ങനെ
986 തെറ്റെന്നു ചെന്നു തൻ വീടു പുക്കാൾ.



Tuesday, October 11, 2011

കൃഷ്ണഗാഥ(ഒന്നാം ഭാഗം) : 02 പൂതനാമോക്ഷം

              ആലാപനം: വൈക്കം ഉണ്ണി


  


കൃഷ്ണഗാഥ/ഒന്നാം ഭാഗം/ 02.പൂതനാമോക്ഷം


1 നാകികൾനേരൊത്ത ഗോപന്മാരെല്ലാർക്കും
2 നാഥനായ് നന്നായി നിന്ന നന്ദൻ
3 സന്തതിയില്ലാഞ്ഞു സന്തതം വെന്തുവെ
4 ന്തന്തരാ ചിന്തയും പൂണ്ടകാലം
5 അത്ഭുതകാന്തി കലർന്നൊരു ജായയ്ക്കു
6 ഗർഭവുമുണ്ടായിവന്നുകൂടി.
7 എന്നതു കണ്ടിട്ടു നിന്നൊരു നന്ദന്താൻ
8 വന്നെഴുന്നീടുന്ന മോദത്താലെ
9 പ്രാശ്നികന്മാരോടു ചോദിച്ച നേരത്തു
10 പ്രാശ്നികന്മാരിലൊരുത്തൻ ചൊന്നാൻ:

11 "ഇന്നിവൾതന്നുടെ ഗർഭത്തിൽനിന്നതോ
12 കന്യകയെന്നതു നിർണ്ണയിച്ചു."
13 അന്യനായുള്ളവൻ ചൊല്ലിനിന്നീടിനാൻ
14 കന്യകയെന്നവൻ ചൊന്നനേരം:
15 "തേമ്പാത കാന്തി കലർന്നുനിന്നീടുന്നൊ
16 രാപൈതലുണ്ടാമിപ്പേററിലിപ്പോൾ
17 കാണുന്ന നേരത്തു കന്യകയല്ലെന്നു
18 മാണെന്നുമുള്ളതു നിർണ്ണയിച്ചു."
19 അന്യനായുള്ളവൻ ചൊല്ലിനിന്നീടിനാൻ
20 പിന്നെയും നിന്നു വിചാരിച്ചുടൻ:

21 "ഇങ്ങനെയല്ലായ്കിലെന്നുടെ ശാസ്ത്രം ഞാൻ
22 എന്നുമേ തീണ്ടുന്നോനല്ല മേലിൽ."
23 വായ്പൊരുൾകൊണ്ടവർ നേരിട്ട നേരത്തു
24 വായ്പോടു ചൊല്ലിനാൻ നിന്നൊരന്യൻ:
25 "ചെമ്പല്ലവാംഗിതൻ നല്പിള്ളയായതോ
26 പെപിള്ളയെന്നതും ചേരുമല്ലോ
27 മാപാർന്ന കാന്തിതൻ കാമ്പായിനിന്നുള്ളൊ
28 രാപൈതലെന്നതും ചേരുമത്രേ.
29 ഇങ്ങനെയുള്ളൊരു സംഗതി ചേരായെ
30 ന്നങ്ങനെ നണ്ണി ഞാൻ മൗനമാണ്ടു.

31 എന്നുടെ ചിന്തിതമാരുമേ കാണൊല്ലാ
32 യെന്നുണ്ടു ദൈവത്തിനെന്നതത്രെ
33 പ്രാശ്നികന്മാരായ ഞങ്ങളിന്നെല്ലാരും
34 പ്രാകൃതരായിച്ചമഞ്ഞു,തെന്നാൽ
35 വന്നതു കണ്ടിട്ടു നിർണ്ണയിച്ചീടു നാം
36 എന്നതേയോർച്ചയിൽ ചേർച്ചയുള്ളു.
37 നന്ദനോടിങ്ങനെ ചൊന്നവരെല്ലാംതാൻ
38 മന്ദിരം നോക്കി നടന്നാർ പിന്നെ
39 "നന്മയേ നല്കേണം ദൈവമേ! എന്നങ്ങു
40 നന്ദനും പ്രാർത്ഥിച്ചു നിന്നകാലം

41 മാസങ്ങൾ പോന്നു തികഞ്ഞു തന്മാനിനി
42 ക്കാസന്നമായ് വന്നു സൂതികാലം.
43 പാതിരാനേരത്തു പാരാതെ പെറ്റാള
44 പ്പാഥോജലോചനാ പൈതൽതന്നെ.
45 സൂതികൊണ്ടുണ്ടായ മോഹത്തെപ്പൂണ്ടവൾ
46 കാതരയായി നുറുങ്ങുനേരം
47 ചാരിക്കിടന്നങ്ങുണർന്നോരു നേരത്തു
48 ചാരത്തു നോക്കിനാൾ മന്ദ;മപ്പോൾ
49 കോമളനായ കുമാരനെക്കാണായി
50 കാർമ്മുകിൽ കാമിക്കും കാന്തിയുമായ്.

51 ആണെന്നു നിർണ്ണയിച്ചാനന്ദം പൂണുന്നോ
52 രേണവിലോചനമാരെന്നപ്പോൾ
53 നന്ദനു നല്ലൊരു കാഴ്ചയായ് നല്കിനാർ
54 നന്ദനനുണ്ടായിതെന്നിങ്ങനെ.
55 ചിന്തയെപ്പൂണ്ടൊരു നന്ദന്താനന്നപ്പോൾ
56 അന്തമില്ലാതൊരു സന്തോഷത്താൽ
57 ചേലകൾ നല്ലവ നല്കിനിന്നീടിനാൻ
58 ബാലകജന്മത്തെച്ചൊന്നോർക്കെല്ലാം
59 "പിന്നെയും പിന്നെയും ചൊല്ലുവിനെന്നോടു
60 നന്ദനനെന്നുള്ള നാമമിന്നും

61 അഞ്ചാതെ ചെഞ്ചെമ്മേ പിന്നെയും പിന്നെയും
62 എൻ ചെവി രണ്ടും കുളുർക്കുംവണ്ണം."
63 ഇങ്ങനെ ചൊല്ലീട്ടു പിന്നെയും ചെന്നോർക്കു
64 മങ്ങാതെ ചേലകൾ നൽകിനിന്നാൻ.
65 പാരാതെ ചെന്നങ്ങു പൈതലെക്കണ്ടിട്ടു
66 നീരാടിപ്പോന്നിങ്ങു വന്നു പിന്നെ
67 ആരണർ ചൊല്ലാലെ ജാതകർമ്മത്തെയു
68 മാചരിച്ചീടിനാനാദരവിൽ.
69 ദാനങ്ങൾകൊണ്ടവൻ വാനവർശാഖിക്കു
70 നാണത്തെപ്പൂകിച്ചാന്മാനസത്തിൽ.

71 "നന്ദനു നല്ലൊരു നന്ദനനുണ്ടായി"
72 തെന്നൊരു വാർത്ത പരന്നുതെങ്ങും.
73 വേർ പാകിനിന്നൊരു വേഴ്ചയെപ്പൂണ്ടുള്ള
74 ഗോപാലന്മാരെല്ലാം വന്നു പിന്നെ
75 ബാലകനുണ്ടായ മോദത്തെപ്പൂണ്ടിട്ടു
76 ചാലെക്കളിച്ചു പുളച്ചുനിന്നാർ
77 ആച്ചിമാരെല്ലാരും കാഴ്ചയുമായിട്ടു
78 പാച്ചിൽ തുടങ്ങിനാർ പാരമപ്പോൾ.
79 ബാലകന്തന്നുടെയാനനം കണ്ടിട്ടു
80 ചാല മുകർന്നു പുണർന്നുനിന്നാർ.

81 സന്തോഷംപൂണ്ടു തഴച്ചുനിന്നീടിനാർ
82 ബന്ധുക്കളായുള്ള ലോകരെല്ലാം.
83 ഗോഷ്ടികൾ കോലുന്ന ഗോപന്മാർ ചൂഴുറ്റു
84 വാട്ടമകന്നുള്ള ഗോഷ്ഠംതന്നിൽ
85 വത്സലനായൊരു വത്സനുണ്ടാകയാൽ
86 ഉത്സവംകൊണ്ടു നിറഞ്ഞുതെങ്ങും.
87 അന്നു തുടങ്ങി വിളങ്ങുമന്നന്ദൻറെ
88 സുന്ദരമായുള്ള മന്ദിരത്തിൽ
89 ചെന്നുതുടങ്ങിനാൾ ചെന്താരിൽമങ്കയും,
90 ചെമ്മു വരുന്നനാളെന്നു ഞായം.

91 യത്നങ്ങൾകൂടാതെ ഗേഹങ്ങളെല്ലാമേ
92 രത്നങ്ങൾകൊണ്ടു നിറഞ്ഞുകൂടി.
93 ഗോക്കൾതൻ തിണ്മയെപ്പാർക്കുന്നതാകിലോ
94 വാക്കുകൊണ്ടേതും വചിച്ചുകൂടാ.
95 കന്നും കിടാക്കളുമന്നു തുടങ്ങിയ
96 മ്മന്ദിരംതന്നിൽ നിറഞ്ഞൊഴിഞ്ഞു,
97 മാന്യങ്ങളായിട്ടു മറ്റുള്ളതെല്ലാമെ
98 ധാന്യത്തിൻപുരവുമവ്വണ്ണമേ.
99 ഇങ്ങനെയെല്ലാരും പൊങ്ങിനിന്നീടുന്ന
100 മംഗല്യമാണ്ടു വസിക്കുംകാലം,

101 കല്പിച്ചുനിന്ന കരത്തെയക്കംസനാ
102 യൊപ്പിച്ചു പോരേണമെന്നു നണ്ണി
103 യാതനായ് മേവിനാനായന്മാർക്കെല്ലാം
104 നാഥനായ് നിന്നൊരു നന്ദനപ്പോൾ.
105 പാരാതെ ചെന്നൂ കരത്തെയും നല്കീട്ടു
106 പോരുവാനിങ്ങു തുടങ്ങുന്നേരം
107 ആനകദുന്ദുഭിതാനറിഞ്ഞിട്ടു
108 മാനിച്ചു ചെന്നവൻ ചാരത്തപ്പോൾ
109 പ്രേമത്തെ തൂകുന്ന തൂമൊഴികൊണ്ടുടൻ
110 വാർമെത്തുമാറു പറഞ്ഞുനിന്നാൻ.

111 നന്ദനും ചൊല്ലിനാ,നെന്നതു കേട്ടവൻ
112 വന്നതുകൊണ്ടുള്ള സന്തോഷത്താൽ:
113 "കാണേണമെന്നു ഞാൻ കാമിച്ചനേരത്തു
114 കാണായിവന്നതും ഭാഗ്യമല്ലോ.
115 പണ്ടു കഴിഞ്ഞുളള്ള ദീനങ്ങളോർക്കുമ്പോൾ
116 ഇണ്ടലുണ്ടാകുന്നു പാരമുള്ളിൽ.
117 എത്രയുമേറ്റം കൊതിച്ചുനിന്നല്ലൊ തൻ
118 പുത്രനെക്കാണുന്നു ലോകരെല്ലാം
119 അങ്ങനെയുണ്ടായ പുത്രരെയല്ലൊയി
120 മ്മംഗലം വേരറ്റ പാപി കംസൻ

121 പാരാതെ ചെന്നു പിറന്നങ്ങു വീഴുമ്പോൾ
122 പാറമേൽ തല്ലിക്കഴിച്ചുകൂട്ടി
123 നാളെയുമുണ്ടാമിപ്പൈതങ്ങളെന്നുള്ളൊ
124 രാശയെക്കോലേണ്ടായെന്നു വന്നു.
125 ഉണ്ടാകുന്നാകിലിക്കണ്ടൊരു കംസനോ
126 പണ്ടേവനല്ലോതാ, നെന്തു കാര്യം?
127 പിന്നപ്പിറന്നൊരു കന്യകയുണ്ടായി
128 തെന്നതുമങ്ങനെ പോയിതായി.
129 വന്നുവന്നീടുന്നതെല്ലാമെ കാണ്മു നാം
130 ഒന്നിന്നും ഖേദിയായ്കെന്നേ വേണ്ടു."

131 എന്നതുകേട്ടുള്ളൊരാനകദുന്ദുഭി
132 പിന്നെയും ചൊന്നാനന്നന്ദനോടായ്:
133 "ശാശ്വതവാക്കുകളാശ്രയിച്ചീടുന്നൊ
134 രീശ്വരൻതന്നുടെ ലീലയെന്നേ
135 വന്നതു വന്നതു നിർണ്ണയിച്ചിങ്ങനെ
136 മന്നിടം ചേരുന്നുതിന്നിന്നു ഞാൻ.
137 രോഹിണീസൂനുവാമെന്നുടെ നന്ദനൻ
138 ദ്രോഹവുംകൂടാതെ മേവുന്നോനോ?
139 എന്നുടെ ജീവനം നിന്നുടെ കൈയിലു
140 മെന്നതോ ചൊല്ലേണ്ടതില്ലയല്ലോ.

141 പുത്രനില്ലായ്കയാലത്തലെപ്പൂണ്ടു നിൻ
142 പുത്രനുണ്ടായതു കേൾക്കയാലെ
143 സന്താപം വന്നുള്ളതെല്ലാമേ പോയിട്ടു
144 സന്തോഷംചെയ്യുന്നു മാനസത്തിൽ.
145 വമ്പേറുമമ്പിനാൽ നിൻ പൈതൽതന്നെ ഞാൻ
146 എൻ പൈതലെന്നതു ചിന്തിക്കുന്നു.
147 എൻ പൈതലുണ്ടായ സന്തോഷമെല്ലാമി
148 ന്നിൻപൈതൽമൂലമിന്നുണ്ടായല്ലോ.
149 അങ്ങനെയാകതു, നമ്മിലിന്നോർക്കുമ്പോൾ
150 മംഗലമാകെന്നതല്ലോ വേണ്ടു.

151 കാരിയമെല്ലാമെ പൂരിച്ചുതായല്ലോ
152 പാരാതെ പോകേണം ഗോകുലത്തിൽ.
153 വമ്പൊടു മേന്മേലേ തപെടുമല്ലലു
154 ണ്ടമ്പാടിതന്നിൽ വരുന്നുതിപ്പോൾ.
155 എന്നതിൻമുമ്പിലേ ചെന്നങ്ങു കൊള്ളേണം
156 നന്ദനന്തന്നെയും സൂക്ഷിക്കേണം"
157 എന്നതു കേട്ടൊരു നന്ദനുമന്നേരം
158 നന്ദനന്തന്നെയും നണ്ണി നണ്ണി,
159 ഗോകുലം മുന്നിട്ടു പോകത്തുടങ്ങിനാൻ
160 ആകുലമായുള്ളോരുള്ളവുമായ്.

161 ആനകദുന്ദുഭിതാനുമന്നേരത്തു
162 ദീനതതീർത്തു തെളിഞ്ഞു മേന്മൽ
163 തോയജലോചനന്തന്നെയും ചിന്തിച്ചു
164 പോയങ്ങു പൂകിനാൻ മന്ദിരത്തിൽ.
165 . . . . . . . . . . . . . . . . . . . . . . . . . . .
166 കംസന്റെ ചൊല്ലിനാൽ കൈതവംപൂണ്ടുള്ള
167 വാസവവൈരികൾ പാരിലെങ്ങും
168 ചാലെപ്പോയ് ചെന്നോരോ ബാലകന്മാരെയും
169 കാലന്നു നല്കി നടന്നകാലം
170 പൂതനയെന്നൊരു ഭൂസുരനാശിനി

171 ഭൂതലംതന്നിൽ നടന്നെങ്ങുമേ
172 സുന്ദരിയായൊരു നാരിയായ് ചെന്നിട്ടു
173 നന്ദഗൃഹത്തിലകത്തു പുക്കാൾ.
174 വാർകോലും കൊങ്കകൾ രണ്ടിലും ചെഞ്ചെമ്മേ
175 കാകോളം തേച്ചു ചമച്ചു നേരേ
176 ബാലകമന്ദിരംതന്നുടെ ചാരത്തു
177 ചാലെപ്പോയ് ചെന്നവൾ നോക്കുന്നേരം
178 ചൊല്പെറ്റുനിന്നൊരു ശില്പം കലർന്നുനി
179 ന്നല്പമായുള്ളൊരു തല്പത്തിൻമേൽ
180 ചാലക്കിടന്നങ്ങു കപൊലിഞ്ഞീടുന്ന

181 ബാലകന്തന്നെയും കാണായ് വന്നു.
182 ദൂരത്തു നിന്നങ്ങു കണ്ടോരുനേരത്തു
183 ചാരത്തു ചെന്നു ചതിച്ചു പുക്കാൾ
184 അണ്ഡജനായകന്തന്നുടെ ചാരത്തു
185 കുണ്ഡലിതാൻ ചെന്നു പൂകുംപോലെ
186 ഓമനത്തുമുഖംതന്നിലേ നോക്കിക്കൊ
187 ണ്ടോർത്തുനിന്നീടിനാളൊട്ടുനേരം
188 ചീർത്തൊരു കോപംപൂണ്ടന്തകൻ വാരാഞ്ഞു
189 പാർത്തുനിന്നീടുന്നോളെന്നപോലെ.
190 മെല്ലവെ ചെന്നങ്ങു തൊട്ടുനിന്നീടിനാൾ

191 പല്ലവം വെല്ലമപ്പൂവൽമേനി
192 രത്നമെന്നിങ്ങനെ തന്നിലെ നണ്ണിനി
193 ന്നഗ്നിയെ ചെന്നു തൊടുന്നപോലെ.
194 പാരാതെ പിന്നെയെടുത്തു നിന്നീടിനാൾ
195 ആരോമൽപ്പൂങ്കനിപ്പൈതൽതന്നെ
196 പാശമെന്നിങ്ങനെ നിർണ്ണയംപൂണ്ടിട്ടു
197 പാമ്പിനെച്ചെന്നങ്ങെടുക്കുമ്പോലെ
198 ഓമനപ്പൂവൽമെയ് മേനിയിൽ കൊണ്ടപ്പോൾ
199 കോൾമയിർ തിണ്ണമെഴുന്നു മെയ്യിൽ
200 ഉമ്പർകോൻനാട്ടിലപ്പൂതനതന്നെക്കാൾ

201 മുമ്പിലേ പോവാനായെന്നപോലെ
202 നീണ്ടുള്ള ബാഹുക്കൾകൊണ്ടവൾ പൂവൽമെയ്
203 പൂണ്ടുകൊണ്ടീടിനാളൊന്നു മെല്ലെ
204 പല്ലവമാണ്ടൊരു സല്ലകിയെന്നിട്ടു
205 പാവകജ്വാല നല്ലാനപോലെ.
206 കമ്രമായുള്ളൊരു നന്മുഖംതന്നിലേ
207 ചുംബിച്ചു മേവിനാളൊന്നു മെല്ലെ
208 അംഗനമാരിലന്നന്മുഖം കാണുമ്പോൾ
209 അങ്ങനെതോന്നാതോരില്ലയാരു
210 നൂതനനായൊരു പൈതലുമന്നേരം

211 പൂതനതന്നെയും നോക്കിനിന്നാൻ
212 മസ്തകമേറിന കേസരിവീരന്താൻ
213 മത്തേഭന്തന്നുടൽ നോക്കുമ്പോലെ.
214 "ആരാനും പോന്നു വരുന്നതിന്മുമ്പിലേ
215 കാരിയമായതു സാധിക്കേണം."
216 എന്നങ്ങു നണ്ണിന പൂതനതാനപ്പോൾ
217 നന്ദകുമാരൻ വായിൽ നേരേ
218 ദുസ്തനംതന്നെയും നല്കിനിന്നീടിനാൾ;
219 ദുഷ്ടമാർക്കങ്ങനെ തോന്നി ഞായം.
220 കൈകളെക്കൊണ്ടു പിടിച്ചു നിന്നന്നേരം

221 കൈടഭസൂദനനായ ബാലൻ
222 അമ്മുലതന്നെക്കുടിച്ചു നിന്നീടിനാൻ
223 അമ്മതൻ നന്മുലയെന്നപോലെ
224 പാൽകൊണ്ടു ചെഞ്ചെമ്മേ പൈ കെട്ടുകൂടാഞ്ഞി
225 ട്ടാകുലനാകയാലെന്നപോലെ
226 കാറ്റേയും കൂടി കുടിച്ചുകൊണ്ടീടിനാൻ
227 താറ്റോലിച്ചങ്ങവൾ നൽകുമപ്പോൾ
228 ഏറ്റമെഴുന്നൊരു പീഡയെക്കൊണ്ടവൾ
229 ചീറ്റന്തി രണ്ടു കരഞ്ഞു പിന്നെ
230 ഭൂതലന്തന്നിൽ പതിച്ചുനിന്നീടിനാൾ

231 ചേതനയോടു പിരിഞ്ഞു നേരെ.
232 ഭാരമിയന്നൊരു ഭൈരവിതന്നുടൽ
233 ഘോരമായ് വന്നങ്ങു വീഴുകയാൽ
234 ഊഴിയുമെങ്ങും കുലുങ്ങിതായന്നേരം
235 ആഴിയും കിഞ്ചിൽ കലങ്ങീതായി.
236 ചാരത്തുനിന്നുള്ള ദാരുക്കളെല്ലാമെ
237 പാരം ഞെരിഞ്ഞു പതിച്ചുതെങ്ങും.
238 വേപത്തെപ്പൂണ്ടുള്ള ഗോപികമാരെല്ലാം
239 ഗോപാലന്മാരോടും കൂടിച്ചെമ്മെ,
240 കേടറ്റുനിന്നുള്ള ബാരകനുള്ളേട

241 ത്തോടിച്ചെന്നീടിനാർ പേടിയോടെ.
242 ഭൂതലംതന്നിൽ പതിച്ചുകിടന്നൊരു
243 പൂതനതന്നെയും കണ്ടാരപ്പോൾ
244 ഉമ്പർകോൻ ചെന്നിട്ടു പക്ഷമറുക്കയാൽ
245 വമ്പറ്റുവീണൊരു ശൈലംപോലെ.
246 ലീലയുംപൂണ്ടവൾ മാറിൽ കരേറിന
247 ബാലകന്തന്നെയും കണ്ടാർ പിന്നെ
248 വങ്കുന്നിലേറിക്കളിച്ചുനിന്നീടുന്ന
249 രങ്കുതമ്പൈതലെയെന്നപോലെ.
250 കണ്ടൊരുനേരമക്കൊണ്ടൽനേർവർണ്ണനെ

251 കൊണ്ടിങ്ങു പോരുവാൻ മണ്ടിച്ചെന്നാർ
252 രത്നത്തെക്കാമിച്ചു ചത്തുകിടക്കുന്ന
253 സർപ്പത്തിൻ ചാരത്തു ചെല്ലുമ്പോലെ.
254 ലീലകൾ കോലുന്ന ബാലനെച്ചെഞ്ചെമ്മേ
255 താലോലിച്ചമ്പോടു കൊണ്ടുപോന്നാർ
256 ചേതന വേറിട്ടൊരാനമേൽനിന്നൊരു
257 കേസരിപ്പൈതലെയെന്നപോലെ.
258 ദുർഗ്രഹശങ്കയാലഗ്ര്യനായുള്ളവൻ
259 വിഗ്രഹംതന്നിൽ ന്യസിച്ചു പിന്നെ
260 രക്ഷയെച്ചെയ്തുതുടങ്ങിനാരെല്ലാരും

261 അക്ഷണം വന്നുള്ള വല്ലവിമാർ
262 ഗോമൂത്രംകൊണ്ടുകുളിപ്പിച്ചുനിന്നിട്ടു
263 ഗോധൂളിയേൽപിച്ചു മെയ്യിലെങ്ങും
264 ഗോവിന്നുകീഴങ്ങു ന്നൂഴിച്ചു ചെഞ്ചെമ്മെ
265 ഗോപുച്ഛംകൊണ്ടങ്ങുഴിഞ്ഞു നന്നായ്.
266 ഗോമയംകൊണ്ടുള്ള ലേപവും പെണ്ണിനാർ
267 ഗോശൃംഗംതന്നിലേ മണ്ണുകൊണ്ടും
268 ഗോമയമായുള്ള രക്ഷയെച്ചെയ്താര
269 ഗ്ഗോപകുമാരനു ഗോപികമാർ.
270 വൈകുണ്ഠൻതന്നുടെ നാമങ്ങളോരോന്നെ

271 വൈകല്യം വാരാതെ ചൊല്ലിച്ചൊല്ലി
272 പേച്ചിതൻ വൻ പിണി പോക്കിനിന്നീടിനാർ
273 ആച്ചിമാരെല്ലാരും മെല്ലെ മെല്ലെ.
274 നന്ദനും വന്നങ്ങു മന്ദിരം പൂകിനാൻ
275 അന്നേരം വല്ലവന്മാരുമായി.
276 ഭൂതലംതന്നിൽ പതിച്ചുകിടക്കുന്ന
277 പൂതനതന്നുടൽ കണ്ടു പിന്നെ
278 ആനകദുന്ദുഭിതന്നുടെ ചൊല്ലിനെ
279 മാനിച്ചുനിന്നാനന്നന്ദനേറ്റം.
280 പിന്നെയങ്ങെല്ലാരും പൂതനതന്നുടെ

281 ഉന്നതമായുള്ള ദേഹംതന്നെ
282 ശസ്ത്രങ്ങൾകൊണ്ടു തറിച്ചുനിന്നങ്ങനെ
283 പത്തുനൂറായിരം ഖണ്ഡമാക്കി
284 ദൂരത്തുകൊണ്ടുപോയ് ചുട്ടുകളഞ്ഞുടൻ
285 നേരത്തുവന്നു കുളിച്ചു പിന്നെ
286 നാരാണൻതൻറെ നാമങ്ങൾ ചൊല്ലിക്കൊ
287 ണ്ടോരോരോ വേലയുമാചരിച്ചാർ.

Friday, October 7, 2011

കൃഷ്ണഗാഥ(ഒന്നാം ഭാഗം) 01 കൃഷ്ണോല്‍പ്പത്തി

ആലാപനം: വൈക്കം ഉണ്ണി

 1 ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു
2 ചന്ദ്രികാ മെയ്യിൽ പരക്കയാലെ
3 പാലാഴിവെള്ളത്തിൽ മുങ്ങിനിന്നീടുന്ന
4 നീലാഭമായൊരു ശൈലംപോലെ
5 മേവിനിന്നീടുന്ന ദൈവതംതന്നെ, ഞാൻ
6 കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ
7 കീർത്തിയെവാഴ്ത്തുവാനോർത്തുനിന്നീടുമെൻ
8 ആർത്തിയേ തീർത്തു തുണയ്ക്കേണമേ.
9 ദേശികനാഥൻതൻ പാദങ്ങളേശുമ
10 പ്പേശലമായൊരു രേണുലേശം

11 ക്ലേശങ്ങളേശുന്ന പാശങ്ങളേശായ്വാൻ
12 ആശയംതന്നുള്ളിലാക്കുന്നേൻ ഞാൻ
13 വാരണവീരൻതന്നാനനം കൈക്കൊണ്ടു
14 പൂരിച്ച വന്മദവാരി മെയ്യിൽ
15 നിന്നു വിളങ്ങുന്ന ദൈവതംതൻ കനി
16 വെന്നും വിളങ്ങുകയെന്നിൽ മേന്മേൽ;
17 ഭാരതീദേവിതൻ ഭൂരിയായുള്ളോരു
18 കാരുണ്യപൂരവും വേറിടാതെ
19 നന്മധുവോലുന്ന നന്മൊഴി നൽകുവാൻ
20 തണ്മകളഞ്ഞു വിളങ്ങുകെന്നിൽ

21 ഭാരതമായൊരു പീയൂഷരാശിക്കു
22 കാരണമായൊരു വാരിധിയായ്
23 വ്യാസനായുള്ളോരു മാമുനിതൻ കൃപ
24 ദാസനാമെന്നിൽ പുലമ്പേണമേ.
25 മൂഢതകൊണ്ടു ഞാനേതാനുമുണ്ടിന്നു
26 കാടായിച്ചൊല്ലുവാൻ ഭാവിക്കുന്നു;
27 ഭൂരികളായുള്ള സൂരികളെല്ലാരും
28 ചീറാതെ നിന്നു പൊറുക്കേണമേ
29 സംസാരമോക്ഷത്തിൻ കാരണമായതോ
30 വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ

31 എന്നതുതന്നെ വരുത്തിനിന്നീടുവാൻ
32 ഇന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു.
33 ബോധമില്ലാതെ ഞാനേതുമേ വല്ലാതെ
34 ഗാഥയായ് ചൊല്ലുന്നു ഭാഷയായി
35 നിർഗ്ഗുണനായുള്ളൊരീശനെക്കൊണ്ടല്ലോ
36 നിർഗ്ഗുണമായതു ചേരുമപ്പോൾ
37 കാടായിച്ചൊല്കിലും കൈടഭവൈരിതൻ
38 നീടാർന്നുനിന്നുള്ള ലീലയല്ലോ
39 എന്നതുകൊണ്ടെനിക്കുള്ളിലില്ലേതുമേ
40 മന്ദതയിന്നിതു നിർമ്മിക്കുമ്പോൾ

41 മാധവനാമമരപ്രഭൂവെന്നതോ
42 മാപാപം പോക്കുന്നോനെന്നു കേൾപ്പൂ
43 എന്നതുകൊണ്ടു ഞാൻ വന്ദ്യരായുള്ളോരെ
44 വന്ദിച്ചുകൊണ്ടിതു നിർമ്മിക്കുന്നു.
45 പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
46 കോലാധിനാഥനുദയവർമ്മൻ
47 ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
48 പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ,
49 ദേവകീസൂനുവായ്മേവിനിന്നീടുന്ന
50 കേവലൻതന്നുടെ ലീലചൊൽവാൻ

51 ആവതല്ലെങ്കിലുമാശതാൻ ചെല്കയാൽ
52 ആരംഭിച്ചീടുന്നേനായവണ്ണം.
53 ശ്രീപത്മനാഭൻതൻ ജായയെന്നിങ്ങനെ
54 പേർപെറ്റുനിന്നൊരു മേദിനിതാൻ,
55 ദുഷ്ടരായുള്ളൊരു മന്നവരെല്ലാരും
56 ഒട്ടേറെപ്പോന്നു പിറക്കയാലേ,
57 അന്തമില്ലാതൊരു ഭാരംകൊണ്ടേറുന്ന
58 സന്താപംപൂണ്ടു തളർന്നു മേന്മേൽ
59 ധേനുവായ് ചെന്നു വിരിഞ്ചനോടെല്ലാംതാൻ
60 വേദനയോതിനാൾ കാതരയായ്;

61 "കഷ്ടരായുള്ളൊരു ദുഷ്ടരെ സൃഷ്ടിച്ച
62 തൊട്ടേറിപ്പോകുന്നു തമ്പുരാനേ!
63 ഭാരത്തെക്കൊണ്ടു ഞാൻ പാതാളലോകത്തു
64 പാരാതെ വീഴുന്നതുണ്ടു നേരേ
65 ഇണ്ടലെത്തൂകുന്ന വൻഭാരമിങ്ങനെ
66 ഉണ്ടായീലെന്നുമേ പണ്ടെനിക്കോ.
67 കുമ്പിട്ടുനിന്നൊരു കൂർമ്മവും ചെഞ്ചെമ്മെ
68 തൺപെട്ടുപോകുന്നതുണ്ടു പാർത്താൽ
69 ഊക്കനായ് നിന്നൊരു പന്നഗനാഥനു
70 ശൂൽക്കാരമേറുന്നൂതിന്നിന്നെല്ലാം.

71 ആനകളെല്ലാമേ ദീനങ്ങളായിത്ത
72 ന്നാനനം താഴ്ത്തിത്തളർന്നുകൂടി
73 മാമയനായോനേ! ഭാരത്തെക്കൊണ്ടു ഞാൻ
74 നാമാവശേഷയായ്പോകുംമുമ്പെ
75 പാരാതെകണ്ടെന്നെപ്പാലിച്ചുകൊള്ളണം
76 കാരുണ്യക്കാതലേ! കൈതൊഴുന്നേൻ."
77 വേദനപൂണ്ടൊരു മേദിനിയാലിതു
78 വേദിതനായ വിരിഞ്ചനപ്പോൾ,
79 വാനവർ ചൂഴുറ്റു മേദിനിതാനുമായ്
80 വാർതിങ്കൾമൗലിതന്നാലയത്തിൽ

81 പാരാതെ ചെന്നവർ ചൊല്ലിനാരെല്ലാരും
82 പാലാഴിതന്നിലും ചെന്നു പിന്നെ
83 വാരുറ്റുനിന്നൊരു വാക്കുകൊണ്ടന്നേരം
84 വാരിജനേത്രനേ വാഴ്ത്തിച്ചൊന്നാർ;
85 "ഈരേഴുപാരിനും കാരണമായൊരു
86 കാരുണ്യപൂരമാം വാരിരാശേ!
87 പാരിടം പൂരിച്ച ഭാരത്തെത്തീർത്തിന്നു
88 പാലിച്ചുകൊളേളണം പാരാതെ നീ
89 നിൻകനിവില്ലായ്കിലെങ്ങളിന്നെങ്ങനെ
90 സങ്കടംപോക്കുന്നു തമ്പുരാനേ!

91 വങ്കനിവാണ്ടെങ്ങൾ സങ്കടം തീർക്കണം
92 പങ്കജലോചന! ശങ്കിയാതേ."
93 വാസവൻമുമ്പായ വാനവരിങ്ങനെ
94 വാഴ്ത്തിനനേരത്തു വാരിജാക്ഷൻ
95 പ്രത്യക്ഷനായിട്ടു ചൊല്ലിനിന്നീടിനാൻ
96 ഭക്തിയെക്കാണുമ്പോഴെന്നു ഞായം:
97 "മുന്നമേതന്നെയറിഞ്ഞു ഞാൻ പോരുന്നു
98 മന്നിടംചേരുന്ന ഭാരമെല്ലാം
99 ഇന്നിന്നു വന്നീടും നിങ്ങളെന്നുള്ളതും
100 എന്നുള്ളംതന്നിലുണ്ടോർച്ചയെന്നാൽ.

101 ഭൂഭാരംതന്നെത്തളർപ്പതിന്നോരോരോ
102 വ്യാപാരം ചെഞ്ചെമ്മേ ചെയ്‌വതിന്നായ്
103 മാനുഷനായിപ്പിറക്കുന്നതുണ്ടു ഞാൻ
104 ആനകദുന്ദുഭിസൂനുവായി,
105 മൂത്തവനായിപ്പിറന്നുനിന്നീടുമേ
106 മൂർത്തിവിശേഷമായ് ചേർത്തനന്തൻ
107 വാനവരെല്ലാരുമാദരവോടങ്ങു
108 യാദവന്മാരായിപ്പിറക്ക മന്നിൽ
109 മായയായ് മേവുന്ന ദേവിയും വന്നങ്ങു
110 മാനുഷിയായിപ്പിറക്കും പിന്നെ

111 വേണുന്ന കാര്യങ്ങൾ സാധിച്ചുകൊള്ളുവാൻ
112 ചേണുറ്റുനിന്നു തുണപ്പതിന്നായ്
113 പാരാതെ പിന്നെ ഞാൻ പാരിടം പൂരിച്ച
114 ഭാരത്തെത്തീർത്തു തളർത്തു നന്നായ്
115 മേദിനിതന്നുടെ വേദനപോക്കുവാൻ
116 ഖേദിക്കവേണ്ടായിന്നിങ്ങളാരും."
117 വാനവരെല്ലാരുമെന്നതു കേട്ടപ്പോൾ
118 വാരിജസംഭവന്താനുമായി
119 മേദിനിതന്നുടെ ഖേദത്തെത്തീർത്തുടൻ
120 മേളത്തിൽ പോയങ്ങു വിണ്ണിൽ പുക്കാർ.

121 ശ്രീമഥുരാപുരിയെന്നൊരു നാമമായ്
122 ശ്രീമതിയായൊരു രാജധാനി
123 യാദവന്മാർക്കെല്ലാമാഗാരമായിനി
124 ന്നാദിയിലുണ്ടായി പണ്ടു പാരിൽ
125 നാകികൾക്കെല്ലാമങ്ങാഗാരമായൊരു
126 നാകമഹാപുരിയെന്നപോലെ
127 സ്വർപ്പദംതന്നിലുള്ളശയുണ്ടായ്‌വരാ
128 അപ്പുരിതന്നിലിരിപ്പോർക്കെന്നും
129 നന്ദനംതന്നുടെ നിന്ദയെച്ചെയ്യുമ
130 മ്മന്ദിരേനിന്നെഴും നിഷ്ക്കുടങ്ങൾ

131 നിർജ്ജരദീർഘികതന്നുള്ളിലേറുന്ന
132 ലജ്ജയെച്ചേർക്കുമീ ദീർഘികകൾ
133 ധർമ്മിഷ്ഠരായൊരെച്ചിന്തിച്ചുകാൺകിലോ
134 ധർമ്മജൻശീലവും തണ്മകോലും,.
135 ആയങ്ങൾ കാണുമ്പോൾ തോയാകരന്തന്നിൽ
136 പായുന്ന വൻനദീജാലംപോലെ.
137 സ്വർണ്ണൗഘംതന്നുടെ തിണ്മയെക്കാണുമ്പോൾ
138 തിണ്ണമൊന്നഞ്ചുമമ്മേരുശൈലം
139 ദാനങ്ങൾ കാണുമ്പോൾ വാനവദാരുക്കൾ
140 ഹീനങ്ങളായ്‌വരും ദീനങ്ങളായ്,

141 വീരരായുള്ളോർതൻ വീരത കാണുമ്പോൾ
142 നേരായോരില്ലയിപ്പാരിലാരും
143 വിദ്യകൾകൊണ്ടുള്ള വേലകൾ കാണുമ്പോൾ
144 വിസ്മയംകോലുമദ്ധൂർജ്ജടിയും,
145 അസ്ത്രങ്ങൾകൊണ്ടവരഭ്യസിച്ചീടുമ്പോൾ
146 *എത്രയും പാഴ്പെടും ഭാർഗ്ഗവനും,
147 കാമുകന്മാരുടെ കാന്തിയെക്കാണുമ്പോൾ
148 കാമനും ചെഞ്ചെമ്മേയഞ്ചുമേറ്റം,
149 മാമിനിമാരുടെ മാപിനെക്കാകില
150 മ്മേനക ദീനയായ് നാണുമപ്പോൾ,

151 വെണ്മാടം തന്നുടെ വെണ്മയെക്കാണുമ്പോൾ
152 കന്മഷംതോന്നുമക്കൗമുദിക്കും,
153 അപ്പുരിതന്നിൽ വിളങ്ങിനിന്നീടുന്ന
154 ശില്പങ്ങളൊന്നൊന്നേ പാർത്തുകണ്ടാൽ
155 വാസവമന്ദിരം വായ്പോടു നിർമ്മിപ്പാൻ
156 മാതൃകയായിതെന്നു തോന്നും,
157 അപ്പുരിതന്നിലുള്ളത്ഭുതം ചൊല്ലുവാൻ
158 കെല്പുള്ളോരാരുമില്ലെന്നുവേണ്ടാ
159 തത്സാരമോർക്കിലോ വസ്വൗകസായും
160 നിസ്സാരയായിട്ടേ വന്നുകൂടൂ.

161 യാദവവീരരുമപ്പുരിപാലിച്ചി
162 ട്ടാദരവോടു വസിക്കുംകാലം
163 ദേവകനാകുന്ന യാദവന്തന്നുടെ
164 ദേവകിയാകുന്ന കന്യകയെ
165 ശ്രീവസുദേവർക്കു നൽകിനാനമ്പോടു
166 ശ്രീപതിതന്നുടെയമ്മയാവാൻ.
167 വേട്ടുനിന്നീടുന്ന ശ്രീവസുദേവർതാൻ
168 വാട്ടമകന്നൊരു തേരിലേറി
169 ദേവകിയാകുന്ന ജായയും താനുമായ്
170 പോവതിന്നായിത്തുടങ്ങുംന്നേരം

171 ഉർപന്നമോദനായ് നില്പോരു ദേവകൻ
172 നല്പൊലിക്കാണവും നല്കിനാൻതാൻ
173 സോദരിതന്നുടെ തോഷത്തെച്ചെയ്‌വാനാ
174 യാദരവോടു മുതിർന്നു കംസൻ
175 ചാരത്തു ചെന്നങ്ങു വാരുറ്റ തേർപുക്കു
176 സാരത്ഥ്യവേലയുമാചരിച്ചാൻ.
177 നാനാജനങ്ങളുമായ് നടന്നങ്ങനെ
178 നാനാവിനോദവുമോതിയോതി
179 ആമോദിച്ചെല്ലാരുമാമന്ദം പോകുമ്പോൾ
180 വ്യോമത്തിൽനിന്നൊരു വാക്കുണ്ടായി:

181 "ദേവകിതന്നുടെ അഷ്ടമഗർഭത്തിൽ
182 മേവിനിന്നുണ്ടായ ബാലകന്താൻ
183 നിന്നുടെ കാലനായ്പോന്നുവന്നീടുന്നോൻ
184 എന്നതു ചിന്തിച്ചുകൊൾക കംസ!"
185 ഘോരനായുള്ളോരു കംസൻതാനന്നേരം
186 വീരതയായതിതെന്നു നണ്ണി
187 പാവകഭാവത്തെക്കേവലം പൂണ്ടുടൻ
188 ദേവകിതൻ കൊലചെയ്‌വതിന്നായ്
189 തൽക്കചംതന്നെപ്പിടിച്ചു വളർന്നൊരു
190 ഖഡ്ഗവും വാങ്ങിയങ്ങോങ്ങി നിന്നാൻ.

191 കണ്ടുനിന്നീടുന്ന മാലോകരെല്ലാരു
192 മിണ്ടലുംപൂണ്ടു ചമഞ്ഞാരപ്പോൾ,
193 കണ്ണടച്ചീടിനാർ, കണ്ണുനീർ തൂകിനാർ
194 * തിണ്ണമങ്ങോടിനാർ ഖിന്നരായി
195 കൈതിരുമ്മീടിനാർ, കൺചുവത്തീടിനാർ
196 കൈയലച്ചീടിനാർ മെയ്യിലെങ്ങും
197 കേസരിവീരൻതന്നാനനംതന്നിലായ്
198 കേവലം കേഴുന്നോരേണം പോലെ
199 മേവിനിന്നീടുന്ന ദേവകിദേവിതാൻ
200 ദൈവമേയെന്നങ്ങു ചൊല്ലിച്ചൊല്ലി

201 ഘോരനായുള്ളോരു കംസനെ നോക്കീട്ടു
202 പാരം വിറച്ചു നടുങ്ങുമപ്പോൾ
203 ചൂഴം നിന്നീടുന്ന ലോകരേ നോക്കീട്ടു
204 കോഴപുണ്ടേറ്റവും കേഴും പിന്നെ.
205 ചങ്ങാതിമാരുടെ നന്മുഖം നോക്കിനി
206 ന്നിങ്ങനെയെൻ കർമ്മമെന്നും പിന്നെ.
207 അച്ഛനെത്തന്നെയും മെച്ചമേ നോക്കിനി
208 ന്നുച്ചത്തിൽ നീളെവിളിച്ചു കേഴും;
209 നിർമ്മായപ്രേമംപൂണ്ടമ്മാമൻതന്നെയും
210 അമ്മയെത്തന്നെയുമവ്വണ്ണമേ

211 ആങ്ങളെത്തന്നെ വിളിച്ചുനിന്നീടുവാൻ
212 ഓങ്ങിനി്ന്നങ്ങു നടുങ്ങും പിന്നെ.
213 ആനകദുന്ദുഭിതന്നുടെയാനനം
214 ദീനയായ് മെല്ലവേ നോക്കി വീർക്കും
215 ദേവകിതൻ ഭയമിങ്ങനെ കാണുമ
216 ശ്രീവസുദേവർതാനെന്നനേരം
217 പെട്ടെന്നു ചെന്നു വിലക്കിനിന്നീടിനാൻ
218 പൊട്ടിനിന്നീടുന്നോരുള്ളവുമായ്
219 പാപനായുള്ളോരു കംസനോടായിപ്പി
220 ന്നാപത്തു പോക്കുവാനായിച്ചൊന്നാൻ:

221 "നിർമ്മലമാനസനായിനിന്നീടുമി
222 ന്നിന്മനമിങ്ങനെ വന്നതെന്തേ?
223 ശങ്കയും കൈവിട്ടു പെകാലചെയ്കയോ
224 മംഗലനായ നിൻ വേലയിപ്പോൾ?
225 ഭേദമുണ്ടെന്നതിൽ കേവലം പെണ്ണല്ല
226 സോദരിയല്ലോയിന്നാരിതാനും
227 വേളികഴിഞ്ഞുള്ളോരുത്സവമല്ലോയി
228 ക്കാലവുമെന്നതുമോർത്തു കാൺ നീ;
229 ഭ്രാതാവായ് നിന്നതും മാതാവായ് നിന്നതും
230 താതനായ് നിന്നതും നീതാനത്രേ.

231 നീയൊഴിഞ്ഞാരുമില്ലാശ്രയം കേളിവൾ
232 ക്കാദരിച്ചീടുവാൻ ഭോജനാഥാ!
233 വീരനായുള്ള നീ ഘോരനായ് മേവുമീ
234 നാരിതൻ വങ്കൊല ചെയ്യൊല്ലാതെ."
235 ഇത്തരമായുള്ളോരുക്തികളിങ്ങനെ
236 സത്വരം ചെന്നവൻ ചൊന്നനേരം
237 പാപനായുള്ളോരു കംസന്റെ മാനസം
238 പാറയെപ്പോലെയങ്ങാകയാലെ
239 പിന്നെയും ചിന്തിച്ചു ചൊല്ലിനിന്നീടിനാൻ
240 *ഖിന്നനായ് നിന്നവനുണ്മയായി:

241 "ദേവകിയല്ലല്ലൊ നിന്നുടെ കാലനായ്
242 മേവുന്നതെന്നതോ വന്നുതല്ലൊ
243 അഷ്ടമനാകുന്ന ബാലകനല്ലോ നിൻ
244 കഷ്ടതയ്ക്കിന്നു നിമിത്ത,മെന്നാൽ
245 പെറ്റുപെറ്റീടുന്ന മക്കളെയെല്ലാമേ
246 തെറ്റെന്നു നിൻ കൈയ്യിൽ നൽകാമല്ലോ,
247 പിന്നെ നീ ചിന്തിച്ചു വേണ്ടതു ചെയ്താലും
248 നിന്നുടെ ഹാനി വരാതവണ്ണം."
249 എന്നതു കേട്ടൊരു കംസൻറെ കോപവും
250 മന്ദമായ് വന്നുതേ മെല്ലെ മെല്ലെ.

251 മന്ത്രംകൊണ്ടീഷൽ തളർന്നുനിന്നീടുന്ന
252 പന്നഗവീരൻതൻ കോപംപോലെ
253 രോദിതയായൊരു സോദരിതന്നെയും
254 ആദരവോടങ്ങയച്ചാൻ പിന്നെ.
255 വമ്പുലിവായിൽനിന്നമ്പാലെ വീണ്ടുപോയ്
256 കമ്പത്തെപ്പൂണുന്നോരേണംപോലെ
257 മേവിനിന്നീടുന്ന ദേവകീദേവിതാൻ
258 കേവലം കംസനെ നോക്കിനിന്നാൾ.
259 ചൂഴവും നിന്നിട്ടു കേഴുന്നോരെല്ലാരും
260 കോഴയും തീർത്തുനിന്നൊന്നു വീർത്താർ

261 ചങ്ങാതിമാരായുള്ളയംഗനമാരെല്ലാം
262 മംഗലമാകെന്നു ചൊല്ലിപ്പൂണ്ടാർ
263 ആനകദുന്ദുഭിതാനുമന്നേരത്തു
264 മാനിനിതാനുമായ് മന്ദിയാതെ
265 സുന്ദരമായുള്ള മന്ദിരം പൂകിനാൻ
266 വന്ദികൾ വാഴ്ത്തുന്ന വാർത്തയുമായ്
267 വേളിയെത്തൊട്ടുള്ളൊരുത്സവംതന്നെയും
268 മേളമായ് പിന്നെയങ്ങാചരിച്ചാൻ.
269 പേയറ്റു നിന്നോരു ജായയും താനുമായ്
270 മായം കളഞ്ഞു വസിക്കും കാലം

271 സുഭ്രുവായുള്ളോരു ദേവകീദേവിക്കു
272 ഗർഭവുമുണ്ടായി മെല്ലെ മെല്ലെ
273 അത്ഭുതകാന്തിയായ് ദുർഭഗനല്ലാതൊ
274 രർഭകനുണ്ടായിതെന്നുവന്നു.
275 സൂനുവെക്കണ്ടു നിന്നാനന്ദിച്ചീടുന്നൊ
276 രാനകദുന്ദുഭി ദീനയായി
277 കണ്ണുനീർ തൂകുന്ന ദേവകിതന്നുടെ
278 കൈയിൽനിന്നന്നേരം വാങ്ങി നേരേ
279 പെട്ടെന്നു കൊണ്ടുപോയ് കംസനു നല്കിനാൻ
280 പട്ടാങ്ങുചെയ്യുന്നോരെന്നു ഞായം

281 എന്നതു കണ്ടൊരു കംസന്താനന്നേരം
282 ചിന്തിച്ചു ചൊല്ലിനാനല്ലൽ നീക്കി:
283 "മേലിലുണ്ടാകുന്ന ബാലകനല്ലോയെൻ
284 കാലനായ് ചാരെ വരുന്നതെന്നാൽ
285 കൊല്ലുന്നേനല്ലയിപ്പൈതലെയിന്നു ഞാൻ
286 അല്ലലും തീർത്തു വളർത്താലും നീ."
287 ആനകദുന്ദുഭിതാനതു കേട്ടപ്പോൾ
288 ദീനത കൈവിട്ടു മാനിച്ചുടൻ
289 ബാലനെത്തന്നെയും ദേവകിക്കായിട്ടു
290 ചാല നല്കീടിനാൻ കൊണ്ടുപോയി.

291 പിന്നെയങ്ങെല്ലാരും തന്നുടെ തന്നുടെ
292 മന്ദിരംതന്നിലിരിക്കുംകാലം
293 ആഗതനായൊരു നാരദൻ കംസനോ
294 ടാദരവോടു പറഞ്ഞാനപ്പോൾ:
295 "ബന്ധുവെത്തന്നെയും വൈരിയെത്തന്നെയും
296 ചിന്തിച്ചുവേണം നീയൊന്നു ചെയ്‌വാൻ
297 നിന്നുടെ വൈരികളായി നിന്നീടുന്ന
298 വിണ്ണവരല്ലോയിപ്പാരിടത്തിൽ
299 വിഷ്ണുവിഞ്ചൊല്ലാലെ വന്നു പിറന്നിട്ടു
300 വൃഷ്ണികളായിച്ചമഞ്ഞതിപ്പോൾ

301 പണ്ടേയിന്നിന്നുടെ വൈരിയായ് മേവുന്ന
302 കൊണ്ടൽനേർവർണ്ണന്താനിന്നു നേരേ
303 ദേവകിതന്നുടെ ഗർഭഗനായിട്ടു
304 മേവിനിന്നാശു പിറന്നു പിന്നെ
305 നിന്നെയും നിന്നുടെ ചേകവന്മാരെയും
306 കൊന്നീടുമെന്നതു തേറിനാലും
307 മാഴ്കാതെ നിന്നെ നീ കാത്തുകൊള്ളായ്കിലോ
308 ആകാതെപോകുമേ ഭോജനാഥ!"
309 നാരദനിങ്ങനെ ചൊന്നതുകേട്ടിട്ടു
310 ഘോരനായുള്ളൊരു കംസനപ്പോൾ

311 യാദവന്മാരോടു പോരു തുടങ്ങിനാൻ
312 വാനവരെന്നതു നണ്ണി നേരെ.
313 പീഡിതരായവരോരോരോ നാട്ടില
314 ന്നാടും വെടിഞ്ഞു നടന്നാരെങ്ങും.
315 പിന്നെയണഞ്ഞാവനാനകദുന്ദുഭി
316 തന്നെയും ദേവകിതന്നെയും താൻ
317 ചങ്ങലകൊണ്ടു തളച്ചുനിന്നീടിനാൻ
318 തങ്ങളിലേശൊല്ലായെന്നു നണ്ണി.
319 ഉണ്ടായ ബാലകന്മാരെയും ചെഞ്ചെമ്മേ
320 കണ്ഠം പിരിച്ചു കഴിച്ചാൻ പാപി

321 ചീറിനിന്നീടുന്ന കംസനന്നിങ്ങനെ
322 ആറു കിടാങ്ങളെക്കൊന്നവാറേ
323 സപ്തമമാകുന്ന ഗർഭവുമുണ്ടായി
324 തുത്തമയാകുന്ന ദേവകിക്കോ.
325 ലക്ഷ്മീശൻതാനന്നു ചിന്തിച്ചു ചൊല്ലിനാൻ
326 അക്ഷണം തന്മായതന്നോടപ്പോൾ:
327 "പാരാതെ പോകേണം ഭൂതലംതന്നിൽ നീ
328 കാര്യങ്ങളോരോന്നേ സാധിപ്പാനായ്
329 ദേവകി തന്നുടെ ഗർഭഗനായിട്ടു
330 മേവിനിന്നീടുമനന്തനെ നീ

331 ഗോകുലംതന്നിൽ വസിച്ചുനിന്നീടുന്ന
332 രോഹിണിതന്നിലങ്ങാക്കവേണം.
333 ആനകദുന്ദുഭിതന്നുടെ സൂനുവായ്
334 ഞാനും പിറക്കുന്നതുണ്ടു നേരെ.
335 നന്ദവിലാസിനിനന്ദനയായിട്ടു
336 നന്നായിപ്പോന്നു പിറക്ക നീയും.
337 കൊല്ലുവാനോങ്ങുന്ന കംസനെ വഞ്ചിച്ചു
338 മെല്ലവേ പോയിക്കൊണ്ടംബരത്തിൽ,
339 മാലോകർക്കേലുന്നോരാപത്തെപ്പോക്കുവാൻ
340 ഭൂലോകംതന്നിൽ വസിക്ക പിന്നെ.

341 ഭക്തിയെപ്പൂണ്ടു ഭജിച്ചുനിന്നീടുന്നോ
342 ർക്കത്തലെത്തീർത്തു തുണപ്പതിന്നായ്.
343 "മാലിയന്നീടുന്ന ഭൂലോകവാസികൾ
344 ക്കാലംബമായെഴും മൂലതായേ!
345 കാൽത്താരിൽ കുമ്പിട്ടു കൈവണങ്ങീടുന്നേൻ
346 കാത്തുകൊള്ളേണമേ തമ്പുരാട്ടീ!"
347 ഇത്തരമോരോരോ നൽസ്തുതിയോതിനി
348 ന്നുത്തമമായൊരു ഭക്തിയുമായ്
349 വാഴ്ത്തിവണങ്ങുവരാസ്ഥപൂണ്ടോരോരോ
350 ധാത്രീസുരന്മാരും മറ്റുള്ളോരും."

351 വൈകല്യം തീർക്കുന്ന വൈകുണ്ഠനിങ്ങനെ
352 വൈകാതെ പോകെന്നു ചൊന്നനേരം
353 ഇങ്ങനെ ചൊൽ കേട്ട മായതാൻ പോയിച്ചെ
354 ന്നങ്ങനെയെല്ലാമങ്ങാചരിച്ചാൾ.
355 "ഇഷ്ടമായുണ്ടായ ഗർഭമോ ചെഞ്ചെമ്മേ
356 നഷ്ടമായ്പോയിപോൽ ദേവകിക്കോ."
357 എന്നൊരു വാർത്തയുമെങ്ങുമേ പൊങ്ങിതാ
358 യന്നുതുടങ്ങിയന്നാട്ടിലെങ്ങും.
359 "ആനകദുന്ദുഭിതന്നുടെ ജായയാം
360 മാനിനിയായുള്ള രോഹിണിക്കോ

361 സുന്ദരനായൊരു നന്ദനനുണ്ടായി"
362 എന്നൊരു വാർത്തയുമവ്വണ്ണമേ,
363 ഛിദ്രിച്ചുപോയൊരു ഗർഭവും ചിന്തിച്ചു
364 ദുഖിച്ചു ദേവകി മേവുംകാലം
365 ആഗമംതന്നുടെ കാതലിലായ് മറ
366 ഞ്ഞാരുമേ കാണാതെ നില്പോനപ്പോൾ
367 ദേവകിതന്നുടെ ഗർഭഗനായിട്ടു
368 മേവിനാൻ മേദിനിക്കല്ലൽ പോവാൻ.
369 കുപ്പിയിൽനിന്നൊരു നൽവിളക്കെങ്ങനെ
370 കുപ്പിയെച്ചാലെ *വിളക്കി ഞായം

371 ഗർഭഗമായുള്ള വൈഷ്ണവം ധാമമ
372 ഗ്ഗർഭിണിതന്നെയുമവ്വണ്ണമേ.
373 ഗർഭത്തിനുള്ളൊരു ചിഹ്നവും പോന്നവൾ
374 ക്കല്പമായ്ക്കാണത്തുടങ്ങി മെയ്യിൽ.
375 നേർത്തുനിന്നീടുന്ന ഗാത്രങ്ങളെല്ലാമേ
376 ചീർത്തുതുടങ്ങീതു നാളിൽനാളിൽ
377 ആണ്ണുപോയെങ്ങാനും വീണ്ണോരു നാഭിയും
378 പൂർണ്ണമായ് തൂർണ്ണമെഴത്തുടങ്ങി.
379 സൂക്ഷ്മമായുള്ളൊരു മദ്ധ്യവും ചെഞ്ചെമ്മേ
380 വീക്ഷണഗോചരമായി വന്നു.

381 * മാന്യമായുള്ള വലിത്രയം മാഞ്ഞുപോയ്
382 ശൂന്യമായ്വന്നിതു മെല്ലെ മെല്ലെ.
383 ആനകദുന്ദുഭി മാനിക്കും കൊങ്കകൾ
384 ക്കാനനം ചാലക്കറുത്തുതപ്പോൾ
385 നന്ദനുണ്ടായാലെങ്ങളെ സ്നേഹമി
386 ല്ലെന്നതു ചിന്തിച്ചിട്ടെന്നപോലെ.
387 ചാരുവായ് മേവുമമ്മാറോടു ചേരുന്നൊ
388 രാരവും പോയങ്ങു ദൂരമായി
389 ബാലകൻ വേണമിമ്മാറോടു ചേരുവാൻ
390 ഞാനിനി നീങ്ങണമെന്നപോലെ.

391 അന്യമായ് നിന്നുള്ള ഭൂഷണജാലവും
392 ഒന്നൊന്നേ പോയിച്ചുരുങ്ങീതായി.
393 ഈരേഴു പാരിനും ഭൂഷണമല്ലോയി
394 ന്നാരിയിൽനിന്നവനെന്തു ചേതം.
395 മാനിനിമാരുടെ മൗലികയാമവൾ
396 ക്കാനനം ചാലെ വിളർത്തുകൂടി
397 ഗർഭഗനായുള്ളൊരർഭഗന്തന്നുടെ
398 നിർഭരഹാസം കൊണ്ടെന്നപോലെ.
399 അംഗവികാരങ്ങൾ പിന്നെയുമോരോന്നേ
400 പൊങ്ങിത്തുടങ്ങീതു മേനിതന്നിൽ.

401 വിശ്വമശേഷം തന്നുള്ളിലേ ചേർത്തൊരു
402 വിഷ്ണുവെത്തന്നുദരത്തിലാക്കി
403 മേവിനിന്നീടുന്ന ദേവകീദേവിതൻ
404 മേന്മയെപ്പാർക്കിലിന്നാർക്കു ചൊല്ലാം.
405 ഗർഭിണിയായൊരു ദേവകിതന്നുടെ
406 അത്ഭുതകാന്തിയെക്കണ്ടു കംസൻ
407 തന്നിലെ നണ്ണിനാൻ "എന്നുടെ കാലനായ്
408 വന്നവനിന്നിവനെന്നുതന്നെ
409 പണ്ടിവൾക്കിങ്ങനെയുള്ളൊരു കാന്തിയെ
410 ക്കണ്ടതില്ലെന്നതുകൊണ്ടു കാണാം,

411 എന്തിനി നല്ലതെന്നിങ്ങനെ ചിന്തിച്ചാ
412 ലേതുമേ തോന്നുന്നതല്ലയൊന്നും.
413 ഗർഭിണിതൻ കൊലചെയ്‌വതിന്നായിട്ടോ
414 കെല്പു പുലമ്പുന്നൂതല്ല ചെമ്മേ
415 പെറ്റങ്ങു വീഴുമ്പോൾ തെറ്റെന്നു ചെന്നു ഞാൻ
416 പറ്റാതൊന്നാകിലും പാർത്തിടാതെ
417 കൊന്നങ്ങു വീഴ്ത്തിനാലൊന്നിനും ബാധയി
418 ല്ലെന്നതേ ചിന്തിച്ചാൽ നല്ലതുള്ളൂ."
419 ഇങ്ങനെ നണ്ണിനോരകാവലുമാക്കിത്തന്മന്ദിരം പൂകിനാൻ
420 ആവിലമായുള്ളോരുള്ളവുമായ്.

421 ദേവകിതന്നുടെ ഗർഭഗനായൊരു
422 കേവലന്തന്നെയറിഞ്ഞു നേരേ
423 ചാരത്തു ചെന്നു പുകണ്ണുനിന്നീടിനാർ
424 വാരുറ്റുനിന്നുള്ള വാനോരെല്ലാം.
425 "മിഥ്യയെച്ചെഞ്ചെമ്മേ വേരറുത്തീടുന്ന
426 സത്യമായുള്ളോരു ബോധവുമായ്
427 നിത്യമായ്നിന്നൊരു തത്വമായ് മേവുന്നൊ
428 രുത്തമരൂപേന! കാത്തുകൊൾ നീ.
429 വേദങ്ങൾതന്നെപ്പണ്ടാരാഞ്ഞുഴന്നുള്ള
430 ഖേദങ്ങൾ തീർപ്പതിനെന്നപോലെ

431 മോദം കലർന്നൊരു മീനായവറ്റെച്ചെ
432 തന്നെയപ്പന്നിയായ്ക്കൊന്നതു പാർക്കുമ്പോൾ
433 നിന്നുടെ കാരുണ്യമെന്നേയാവൂ.
434 കാണായതെല്ലാമേ താനെന്നു തേറുവാൻ
435 തൂണു പിളർന്നു പുറത്തു ചെമ്മേ
436 കാണായെഴും നരസിംഹമെന്നുള്ളത്തിൽ
437 കാണായതല്ലോ പൊറുത്തതിന്നും
438 മാനവരെല്ലാരെപ്പോലെ നടന്നു നാം
439 മാനവും കൈവിട്ടു പോരുംകാലം
440 ദാനവന്തന്നെ നീ വഞ്ചിക്കകൊണ്ടല്ലോ

441 ദീനം കളഞ്ഞു തെളിഞ്ഞു ഞങ്ങൾ.
442 ഭൂപാലരാലുള്ള ഭൂഭാരം പോക്കുവാൻ
443 ദുഖങ്ങൾ തീർത്തു നീ പാലിച്ചുകൊൾവതി
444 ന്നിക്ഷണം നാമിതാ കൈ തൊഴുന്നേൻ."
445 ഇങ്ങനെയോരോരോ മംഗലവാക്കുകൾ
446 ഭംഗിയിൽച്ചൊല്ലിപ്പുകണ്ണു പിന്നെ
447 വാനിടം മുന്നിട്ടു പോകത്തുടങ്ങിനാർ
448 വാനവരെല്ലാരും മെല്ലെ മെല്ലെ
449 മേദിനീദേവിയുമാദരവോടു തൻ
450 വേദന വേറിട്ടു നിന്നനേരം

451 മംഗല്യമാളുന്ന ദേവകിദേവിക്കു
452 ചിങ്ങമാം മാസവും പോന്നുവന്നു.
453 അഷ്ടമിരോഹിണി തങ്ങളിൽക്കൂടിനി
454 ന്നിഷ്ടമായുള്ളൊരു നൽ പൊഴുതും
455 മംഗലജാലങ്ങൾ തിങ്ങിനിന്നെങ്ങുമേ
456 പൊങ്ങിയെഴുന്നുതുടങ്ങീതപ്പോൾ
457 ആരണർകുണ്ഡത്തിലഗ്നികളെല്ലാമേ
458 പാതമെഴുന്നു വലം ചുഴന്നൂ
459 സ്വച്ഛങ്ങളായ്വന്നു തോയങ്ങളെല്ലാമേ
460 സജ്ജനമാനസമെന്നപോലെ

461 താരങ്ങളായുള്ള ഹാരങ്ങൾ പൂണ്ടിട്ടു
462 പാരം വിളങ്ങി വിയത്തുമപ്പോൾ.
463 മത്തങ്ങളായ്നിന്നു പാടിത്തുടങ്ങിനാർ
464 ചിത്തം തെളിഞ്ഞുള്ള ഭൃംഗങ്ങളും
465 മന്ദമായ് വന്നങ്ങു വീതുതുടങ്ങിനാൻ
466 സുന്ദരനായൊരു തെന്നൽതാനും.
467 ഇങ്ങനെയോരോരോ നന്മകൾ പിന്നെയും
468 മംഗലഹേതുക്കളായി വന്നൂ.
469 കാത്തുനിന്നീടുന്ന കംസനിയോഗികൾ
470 ചീർത്തോരുനിദ്രയെപ്പൂണ്ടാരപ്പോൾ

471 പാവനയായോരു ദേവകീദേവിക്കു
472 നോവു തുടങ്ങീതു മെല്ലെ മെല്ലെ
473 വേദന വേറിട്ടു മേദിനീദേവിക്കു
474 മേനിയിൽ നോവു കുറഞ്ഞുതപ്പോൾ
475 ചൊൽക്കണ്ണിതന്നിലേ ദീർഗ്ഘങ്ങളായുള്ള
476 ശൂൽക്കാരജാലവുമുണ്ടായപ്പോൾ
477 മൂർക്ക്വരെത്തിണ്ണം ചുമന്നുള്ളനന്തനു
478 ശൂൽക്കാരമീഷൽ തളർന്നതായി
479 ചീർത്തുനിന്നീടുന്നൊരീറ്റുനോവാണ്ടവൾ
480 ആർത്തയായേറ്റവും മേവുന്നേരം

481 ഇന്ദ്രദിഗംഗനാചന്ദ്രനായുള്ളൊരു
482 നന്ദനന്തന്നെയും പെറ്റാളപ്പോൾ.
483 അംബരമായുള്ളോരങ്കണംതന്നിലേ
484 രിംഖണംചെയ്തവൻ നിന്നനേരം
485 കോമളയായൊരു രുക്മിണിതന്നുടെ
486 വാർമുലതന്നിലലങ്കരിപ്പാൻ
487 ദേവകിയായൊരു കൽപകവല്ലിമേൽ
488 മേവി നിന്നീടുന്ന ദിവ്യരത്നം
489 ഭൂതലംതന്നിലങ്ങായതു കാണായി
490 പൂതനായുള്ളൊരു താതന്നപ്പോൾ

491 കാർമുകിൽമാലകൾ കാൽപിടിച്ചീടുന്ന
492 കാന്തിയെപ്പൂണ്ടൊരു മെയ്യുമായി.
493 രമ്യമായുള്ളൊരു മൗലിയിൽ ചേർന്നുണ്ടു
494 പൊന്മയമായൊരു നന്മകുടം
495 കാർമുകിൽമാലയിൽ പാതി മറഞ്ഞൊരു
496 വാർമതിപ്പൈതൽതാനെന്നപോലെ
497 കുന്തളജാലംകൊണ്ടഞ്ചിതമാകയാൽ
498 ചന്തത്തെക്കോലുന്ന ഫാലവുമായ്.
499 കമ്പത്തെക്കൊണ്ടേയിപ്പാരിടംതന്നുടെ
500 സംഭവന്തന്നെയും പാലനവും

501 ഇല്ലായ്മതന്നെയുമാചരിച്ചീടുവാൻ
502 കല്യത വെല്ലുന്ന ചില്ലിയുമായ്.
503 പങ്കജന്തന്നുടെ ഉന്മേഷന്തന്നെയും
504 സങ്കോചം തന്നെയും ചെയ്യിപ്പാനായ്
505 ദാക്ഷിണ്യംപൂണ്ടുള്ള വീക്ഷണദ്വന്ദ്വത്തിൽ
506 വീക്ഷണങ്കൊണ്ടുള്ള കാന്തിയുമായ്
507 ഭംഗിയെപ്പൂണ്ടൊരു പൈങ്കിളിച്ചുണ്ടോടു
508 സംഗത്തെക്കോലുന്ന നാസികയും
509 മണ്ഡനമായുള്ള കണ്ഡലകാന്തിയാൽ
510 മണ്ഡിതമായുള്ള ഗണ്ഡവുമായ്.

511 കുന്ദത്തിൻ പൂവെയും ചന്ദ്രികാതന്നെയും
512 നിന്ദിച്ചുനിന്നൊരു മന്ദഹാസം
513 കമ്രമായുള്ളൊരു കംബുതൻ കാന്തിയെ
514 കണ്ടിച്ചു മണ്ടിക്കും കണ്ഠകാണ്ഡം
515 ചക്രംതുടങ്ങിയുള്ളായുധമോരോന്നേ
516 നല്ക്കരം നാലിലുമുണ്ടുതാനും.
517 ശ്രീവത്സകാന്തിയും കൗസ്തുഭകാന്തിയും
518 നേരൊത്തു തങ്ങളിൽ കൂടുകയാൽ
519 കാളിന്ദിനീരോടു മേളിച്ചു മേവുന്ന
520 പാലാഴിത്തൂവെള്ളംതന്നിൽ ചെമ്മേ

521 മുങ്ങിനിന്നീടുന്നൊരജ്ഞനവേദിയെ
522 ന്നിങ്ങനെ തോന്നുമമ്മാറു കണ്ടാൽ
523 എണ്ണമറ്റീടുന്നൊരണ്ഡകടാഹങ്ങൾ
524 ക്കന്യൂനമായൊരു ഭാജനമായ്
525 മേവിനിന്നീടുന്ന നല്ലുദരത്തെ ഞാൻ
526 ഏവമെന്നെങ്ങനെ ചൊല്ലിക്കൂടൂ.
527 മഞ്ഞൾപിഴിഞ്ഞൊരു കൂറയെപ്പൂണ്ടിട്ടു
528 മഞ്ജുളമായൊരു മദ്ധ്യദേശം
529 ഊരുക്കൾ ജാനുക്കൾ ജംഘകളെന്നിവ
530 ചാരുക്കളെന്നേ ഞാൻ ചൊല്ലവല്ലൂ.

531 തിങ്കൾതൻ കാന്തിക്കു ശങ്കയെത്തന്നുള്ളി
532 ലങ്കുരിപ്പിക്കുമത്തൂനഖങ്ങൾ
533 അംഗുലിയായ ദലങ്ങളെക്കാണുമ്പോൾ
534 പങ്കജമത്രേയപ്പാദയുഗ്മം
535 ഉള്ളങ്കാൽതന്നുടെ മാർദ്ദവം ചിന്തിക്കിൽ
536 കല്ലെന്നേ തോന്നുമപ്പല്ലവത്തെ
537 ഖേദങ്ങൾ പോക്കുന്ന വേദങ്ങൾ നാലിന്നും
538 കാതലായ്മേവുന്ന നാഥനപ്പോൾ
539 മംഗലം നൽകുവാൻ മാലോകർക്കായിക്കൊ
540 ണ്ടിങ്ങനെ പോന്നു പിറന്നനേരം

541 വിസ്മിതനായുള്ളൊരാനകദുന്ദുഭി
542 വിഷ്ണുവെന്നിങ്ങനെ നണ്ണി നേരേ
543 വാക്കുകൊണ്ടേറ്റവും വാഴ്ത്തിനിന്നീടിനാൻ
544 വായ്പോടു കുമ്പിട്ടു കൂപ്പി നന്നായ്,
545 കേവലന്തന്നെത്തൻ പുത്രനായ്ക്കണ്ടൊരു
546 ദേവകീദേവിയുമവ്വണ്ണമേ.
547 ഉത്തമയായൊരു ഭക്തിയെപ്പൂണ്ടവർ
548 ചിത്തന്തെളിഞ്ഞു പുകണ്ണനേരം
549 നാഥനായുള്ളവൻ പ്രീതനായ് ചൊല്ലിനാൻ
550 താതനോടായിട്ടും മാതാവോടും:

551 "പണ്ടുമിന്നിങ്ങൾക്കു സൂനുവായ് മേവിനേൻ
552 രണ്ടു ജന്മങ്ങളിലിങ്ങനെ ഞാൻ
553 നിങ്ങൾക്കിന്നെന്നിലേ ഭക്തിയെക്കണ്ടിട്ടു
554 നിങ്ങളിലുള്ളൊരു കാരുണ്യത്താൽ
555 ഇങ്ങനെയുള്ളൊരു രൂപത്തെക്കാട്ടി ഞാൻ
556 നിങ്ങൾക്കു സന്തതം ചിന്തിപ്പാനായ്
557 ബന്ധത്തെപ്പോക്കുന്നൊരെന്നുടെ ദേഹത്തെ
558 സ്സന്തതം ചിന്തിച്ചിരുന്നുകൊണ്ടാൽ
559 *പാപങ്ങൽ വേരറ്റു പൂതന്മാരായ് വന്നെൻ
560 പാദങ്ങൾതന്നോടു കൂടും നിങ്ങൾ

561 ഇന്നിലന്തന്നിൽനിന്നെന്നെയും കൊണ്ടുപോയ്
562 നന്ദൻറെ മന്ദിരംതന്നിലാക്കി
563 ചാരത്തുകാണുന്ന ദാരികതന്നെയും
564 പാരാതെ കൊണ്ടിങ്ങു പോന്നുകൊൾവൂ."
565 മംഗലനായൊരു പങ്കജലോചനൻ
566 ഇങ്ങനെ ചൊന്നവരോടു പിന്നെ
567 താതനും മാതാവും നോക്കിനിന്നീടവേ
568 പൈതലായ്മേവിനാൻ കൈതവത്താൽ.
569 വിസ്മയം പൂണ്ടുള്ളൊരച്ഛനുമമ്മയ്ക്കും
570 വിഷ്ണുവെന്നുണ്ടായ ബോധമപ്പോൾ

571 എന്നുടെ പൈതലെന്നിങ്ങനെയുള്ളൊരു
572 നിർണ്ണയമായിച്ചമഞ്ഞുകൂടി
573 കോമളച്ചുണ്ടു പിളുക്കിനിന്നീടുന്നൊ
574 രോമനപ്പൈതൽതാൻ പൈ തുടർന്നു
575 അമ്മിഞ്ഞിതാരായിന്നെന്തിനിക്കമ്മയെ
576 ന്നമ്മയെ നോക്കി മയങ്ങുന്നേരം
577 ധന്യയായുള്ള യശോദതൻ പുത്രിയായ്
578 മന്നിടം പൂകിനാൾ മായതാനും
579 കംസനെപ്പേടിച്ചുള്ളാനകദുന്ദുഭി
580 പൈതലെത്തന്നുടെ കൈയിലാക്കി

581 അമ്പാടിതന്നിലേ പോവതിനായിക്കൊ
582 ണ്ടമ്പോടു ചാലെ നടന്നനേരം
583 തങ്ങളേതന്നേ തുറന്നതു കാണായി
584 ചങ്ങല പൂണ്ടുള്ള വാതിലെല്ലാം.
585 വ്യഗ്രവും കൈവിട്ടു ദുർഗ്ഗവും പിന്നിട്ടു
586 നിർഗ്ഗമിച്ചങ്ങവൻ നിന്നനേരം
587 എന്നുടെ കാന്തിയെക്കക്കുമിപ്പൈതലേ
588 ഖിന്നനാക്കേണമിന്നെന്നപോലെ
589 പാഴിടി പൂണുമക്കാർമുകിൽ വന്നിട്ടു
590 പാഴ്മഴ തൂകിത്തുടങ്ങീതപ്പോൾ

591 എന്നതു കണ്ടൊരു പന്നഗനായകൻ
592 തന്നുടെയാനനജാലകത്തെ
593 ഒക്കവേ ചാലപ്പരത്തിനിന്നങ്ങനെ
594 നൽക്കുടയാക്കി നടന്നു മീതെ
595 അമ്മഴതന്നെത്തടുത്തുനിന്നീടിനാൻ
596 വെണ്മയെപ്പൂണ്ടുള്ളോരെന്നു ഞായം.
597 ആനകദുന്ദുഭിതന്നുടെ ചേണെഴും
598 പാണിയായുള്ളോരു യാനമേറി
599 വാരുറ്റു നിന്നൊരു വാരിദനാദമാം
600 ഭേരിതൻ നാദവും പൂരിച്ചെങ്ങും

601 വങ്കനിവാണ്ടൊരു പന്നഗനാഥനാം
602 വെകുടതന്നെയും ചൂടി നന്നായ്
603 ശമ്പയായുള്ളൊരു ദീപവും സംഭാവി
604 ച്ചമ്പാടി മുന്നിട്ടു പോവതിന്നായ്
605 കൈതവമാണ്ടു നൽപ്പൈതലായ്മേവുമ
606 ക്കൈടഭവൈരിതാൻ ചെല്ലുന്നേരം,
607 മേളം കലർന്നൊരു കാളിമ പൂണ്ടു ന
608 ല്ലോളങ്ങളാളുമക്കാളിന്ദിതാൻ
609 നൽവഴി നന്നായി നൽകിനിന്നീടിനാൾ
610 നല്ലവർക്കങ്ങനെ തോന്നി ഞായം.

611 പാദങ്ങൾപോലും നനഞ്ഞുനിന്നീടാതെ
612 പാഴ്പറമ്പേറി നടക്കുമ്പോലെ
613 ആനന്ദംപൂണ്ടുള്ളോരാനകദുന്ദുഭി
614 കാളിന്ദിതന്നെയും പിന്നിട്ടപ്പോൾ
615 അംഭോജലോചനൻതന്നെയും പൂണ്ടുകൊ
616 ണ്ടമ്പാടിതന്നിലും ചെന്നുപുക്കാൻ
617 ചെന്നൊരു നേരത്തു സുന്ദരിയായൊരു
618 നന്ദവിലാസിനിതന്നെക്കണ്ടാൻ
619 സൂതികൊണ്ടുണ്ടായ മോഹത്തെപ്പൂണ്ടിട്ടു
620 ഭൂതലം തന്നിൽ കിടന്നതപ്പോൾ

621 മറ്റുള്ളോരെല്ലാരും നിദ്രയും പൂണ്ടിട്ടു
622 ചുറ്റും കിടന്നതും കണ്ടാൻ പിന്നെ
623 നന്ദവിലാസിനിതന്നുടെ ചാരത്തു
624 നല്ലൊരു പെപിള്ളതന്നെക്കണ്ടാൻ.
625 ബാലകന്മാരെക്കൊണ്ടാകദുന്ദുഭി
626 വാണിഭംചെയ്യുന്നോനെന്നപോലെ
627 തന്നുടെ പൈതലെക്കൊണ്ടുചെന്നങ്ങവൾ
628 തന്നുടെ ചാരത്തു ചേർത്തു പിന്നെ
629 പെൺപിള്ളതന്നെയും മെല്ലവെ കൊണ്ടുപോ
630 ന്നമ്പാടിതന്നെയും പിന്നിട്ടുടൻ

631 ഖിന്നത കൂടാതെ തന്നുടെ ഗേഹത്തിൽ
632 വന്നുനിന്നീടിനാനന്നുതന്നെ.
633 അമ്പോടു പിന്നെയദ്ദേവകീചാരത്തു
634 പെൺപിള്ളതന്നെയും ചേർത്തു ചെമ്മേ
635 കഞ്ചനെപ്പേടിച്ചു മുന്നെപ്പോലെ ചെന്ന
636 ച്ചങ്ങലതന്നെയും പൂണ്ടുകൊണ്ടാൻ.
637 ദേവകിതന്നുടെ ചാരത്തു ചേരുമ
638 ക്കേവലയായൊരു ദേവിയപ്പോൾ
639 മാറ്റൊലിക്കൊള്ളുമാറീറ്റില്ലംതന്നിൽനീ
640 ന്നേറ്റം കരഞ്ഞു, കരഞ്ഞുനിന്നാൾ;

641 ഞെട്ടിയുണർന്നുള്ള കംസനിയോഗികൾ
642 പെട്ടെന്നു ചെന്നങ്ങു ചൊന്നാരപ്പോൾ.
643 വാളുമായ് ചെഞ്ചെമ്മേ വന്നുനിന്നീടിനാൻ
644 കാലനു നേരായ കംസനപ്പോൾ,
645 കണ്ടൊരു നേരത്തു പണ്ടേതിലേറ്റവും
646 ഇണ്ടലും പൂണ്ടു വിറച്ചു പാരം.
647 കംസനോടന്നേരം മെല്ലവേ ചൊല്ലിനാൾ
648 കാതരയായൊരു ദേവകിതാൻ:
649 "പാമ്പെന്നു ചിന്തിച്ചു ശങ്കിച്ചു നിന്നതോ
650 പാശമായല്ലൊതാൻ വന്നുകൂടി

651 പാപങ്ങളിന്നും നീയാചരിച്ചീടാതെ
652 പാരാതെ പോകെങ്കിലെന്നേവേണ്ടു
653 എന്നുടെ ശോകത്തിൻ കാരണമാക്കൊല്ലാ
654 യിന്നിനിയെൻപൈതൽതന്നെയിപ്പോൾ
655 ഒന്നുരണ്ടല്ലല്ലൊ മുന്നം നീയെന്നുടെ
656 നന്ദനന്മാരെക്കൊലപ്പെടുത്തൂ;
657 ഒന്നല്ലയാതൊരു പെപിള്ള തന്നെ നീ
658 ഇന്നെനിക്കായി വഴങ്ങേണമേ."
659 ഇങ്ങനെ ചൊന്നു തങ്കന്യകതന്നെയും
660 പൊങ്ങിനിന്നീടുന്ന ശോകത്താലെ

661 മാറോടു ചേർത്തങ്ങു പൂണ്ടുകൊണ്ടീടിനാൾ
662 മാപാപി വന്നു തൊടാതവണ്ണം.
663 സോദരിതന്നുടെ രോദനം കണ്ടിട്ടു
664 രോഷിതനായൊരു കംസനപ്പോൾ
665 ഓടിയണഞ്ഞു വലിച്ചുകൊണ്ടീടിനാൻ
666 ഓമലായ്മേവുമപ്പൈതൽതന്നെ
667 പാദം പിടിച്ചു വെപാറമേൽ തല്ലുവാൻ
668 പാരം ചുഴറ്റി നിന്നോങ്ങുന്നേരം
669 കീഴ്പെട്ടു തല്ലുവാനോങ്ങിയനേരത്തു
670 മേല്പെട്ടുപോയതെക്കണ്ടു പിന്നെ

671 ഈർഷ്യയും പൂണ്ടവൻ നോക്കിനാനെന്നപ്പോൾ
672 ഈശ്വരിയാമവൾതന്നെ നേരെ;
673 അംബരംതന്നിരേ ലംബിതയായിനി
674 ന്നംബികതന്നെയും കാണായപ്പോൾ
675 നേത്രങ്ങൾക്കേതുമേ നോക്കരുതാതൊരു
676 ദീപ്തിയെപ്പൂണ്ടൊരു മെയ്യുമായി.
677 ദേവിതൻ മെയ്യുടെ ലാവണ്യം ചൊൽവാനി
678 ന്നാവിന്നു വൈഭവം വന്നുകൂടാ;
679 പൂഞ്ചായൽതന്നുടെ കാന്തിയെച്ചൊല്ലുവാൻ
680 വാഞ്ഛയുണ്ടാകുന്നു കാകെനിക്കോ

681 തുല്യതയില്ലാതെ തുല്യത ചൊല്ലുമ്പോൾ
682 വല്ലായ്മയെന്നതും വന്നുകൂടും
683 കണ്ടിയെന്നിങ്ങനെ കൊണ്ടാടിച്ചൊല്കിലോ
684 കൊണ്ടൽതന്നുള്ളത്തിലിണ്ടലുണ്ടാം
685 അല്ലെന്നു ചൊല്കിലോ നീലത്തഴകൾ വ
686 ന്നല്ലല്ലായെന്നങ്ങു പേശിക്കൊള്ളും
687 മറ്റൊന്നു ചൊൽകിൽ മനം കുലഞ്ഞീടുമ
688 ക്കുറ്റമറ്റീടും പനങ്കുലയ്ക്കും
689 എന്നതുമൂലമക്കൂന്തലെ വാഴ്ത്താതെ
690 മന്ദനായ് നിന്നു മടങ്ങുന്നേൻ ഞാൻ.

691 അന്ധതകൊണ്ടിനിച്ചന്തമാണ്ടീടുമ
692 ക്കുന്തളം വാഴ്ത്തുവാൻ ചിന്തിക്കുന്നേൻ
693 ചായലായുള്ളൊരു നായികതാൻ പെറ്റ
694 ചാപലംപൂണ്ടുള്ള ബാലകന്മാർ
695 നെറ്റിയായുള്ളൊരു മുറ്റത്തിലാമ്മാറു
696 *മുറ്റത്തമിണ്ണുള്ള ലീലയല്ലോ
697 ചിന്തിന കാന്തി കലർന്നുനിന്നീടുമ
698 ക്കുന്തളമായിട്ടു കണ്ടതിപ്പോൾ
699 മൗലിയിലുള്ളൊരു വാർതിങ്കൾതന്നുടൽ
700 പാതിപൊളിഞ്ഞിങ്ങു വീണനേരം

701 ചില്ലി തടഞ്ഞിട്ടു വീഴരുതായ്കയാൽ
702 മെല്ലവേ തങ്ങിയുറച്ചുതെന്നേ
703 കാണുന്നോർ കണ്ണിനു തോന്നുമാറുള്ളൊരു
704 കാന്തിയെപ്പൂണ്ടൊന്നത്തൂനെറ്റിതാൻ
705 ആനനംതന്നോടു നേരൊത്തു പോരുവാൻ
706 മാനിച്ചു തിങ്കളും പങ്കജവും
707 ഒക്കവേ ചെന്നു പിണങ്ങിനനേരം ക
708 ണ്ടക്ഷണമാനനലക്ഷ്മി നേരേ
709 "തിങ്കളേ നീയിതിൻമീതലേ നിന്നുകൊൾ
710 പങ്കജമേയിതിൻ താഴെ നീയും"

711 എന്നങ്ങു ചൊന്നൊരു സീമയിട്ടീടിനാൾ
712 എന്നതു ചില്ലിയായ്ക്കണ്ടതിപ്പോൾ
713 ചില്ലികളായുള്ള കല്ലോലംതന്നിലേ
714 മെല്ലവേ ചെന്നു കളിക്കയാലെ
715 ആനന്ദമാളുമക്കണ്ണിണതന്നെയോ
716 മീനങ്ങളെന്നല്ലോ ചൊല്ലേണ്ടുന്നു.
717 ആനനകാന്തിയായ്മേവിനിന്നീടുന്ന
718 മാനിനിക്കമ്പിനോടാടുവാനായ്
719 ഉല്ലസിച്ചീടുന്ന പൊന്നൂയലെന്നേയ
720 മ്മല്ലക്കുഴകളെച്ചൊല്ലുന്നു ഞാൻ

721 ചോരിവായായൊരു ചെന്തൊണ്ടിതങ്കനി
722 ചാരത്തു കണ്ടതു കൊത്തുവാനായ്
723 മെല്ലവേ ചൊല്ലുന്ന പൈങ്കിളിച്ചുണ്ടെന്നേ
724 ചൊല്ലുവാന്തോന്നുമന്നാസി കണ്ടാൽ.
725 മണ്ഡനമായുള്ള കണ്ഡലഷണ്ഡത്താൽ
726 മണ്ഡിതമായുള്ള ഗണ്ഡം കണ്ടാൽ
727 സ്വർണ്ണംകൊണ്ടുള്ളൊരു കണ്ണാടിതന്നുടെ
728 ഉണ്ണാഡി തിണ്ണം വിറയ്ക്കുമപ്പോൾ.
729 ചോരിവാതന്നോടു നേരായിച്ചെന്നപ്പോൾ
730 പാരാതെ തോറ്റൊരു ചെമ്പരുത്തി

731 മാലയെന്നുള്ളൊരു കൈതവം കൈക്കൊണ്ടു
732 മാലുറ്റു ഞാലുന്നു കാണ്ക പാപം.
733 മാറത്തു ചേരുന്നൊരാരത്തെക്കണ്ടിട്ടു
734 നേരിട്ടു ചൊല്ലൊല്ലായെന്നു നണ്ണി
735 *ഓഷ്ഠങ്ങൾ രണ്ടുമ്മറച്ചു നിന്നീടുന്നു
736 വാട്ടമറ്റീടുമദ്ദന്തങ്ങളെ.
737 പുഞ്ചിരിയായതു ചന്ദ്രികായെന്നത
738 ങ്ങഞ്ചാതെ ചൊല്ലാമങ്ങെല്ലാരോടും;
739 ഏണാങ്കമൗലിതൻ നേത്രചകോരങ്ങൾ
740 ക്കൂണായി മേവുമോ അല്ലയായ്കിൽ?

741 പൂർണ്ണനായുള്ളൊരു തിങ്കളെ മൗലിയിൽ
742 പൂണ്ടുനിന്നീടുന്നു ശൈവലിംഗം
743 എന്നതേ തോന്നുന്നുതാനനന്തൻകീഴേ
744 നിന്നുവിളങ്ങുമക്കണ്ഠം കണ്ടാൽ.
745 വാർമുലയായൊരു മാലേയക്കുന്നിൽനി
746 ന്നാമന്ദം പോന്നങ്ങിറങ്ങി നേരേ
747 പോകത്തുടങ്ങുന്ന ഭോഗികളെന്നത്രേ
748 ബാഹുക്കൾതന്നെ ഞാനുന്നിക്കുന്നു.
749 മെത്തിയെഴുന്നൊരു യൗവനമാകുന്ന
750 മത്തേഭന്തന്നുടെ മസ്തകങ്ങൾ

751 കൊങ്കകളായിട്ടു കണ്ടെതെന്നിങ്ങനെ
752 അങ്കുരിച്ചീടുന്നുതെന്നുള്ളത്തിൽ
753 ശ്യാമളയായൊരു രോമാളിയാകുന്ന
754 കോമളത്തുമ്പിക്കൈ കാൺകയാലേ
755 ചൊൽക്കൊണ്ടു മേവുന്നു നാഭിയായുള്ളൊരു
756 പുഷ്കലമായൊരു പുഷ്കരവും
757 പട്ടുടതന്നുടെ ചട്ടറും കാന്തി ഞാൻ
758 ഒട്ടേടം ചൊല്ലേണ്ടായെന്നു നണ്ണി
759 ഒട്ടുമേ ചൊല്ലാതെ നിന്നുകൊണ്ടീടുന്നു
760 മുട്ടയോ ചൊല്ലുവാനോർക്കിലാർക്കാം?

761 ചീർത്തുനിന്നീടുന്നൊരല്ക്കീടം ചെഞ്ചെമ്മേ
762 തേർത്തടമെന്നതു നിർണ്ണയിച്ചു
763 പണ്ടു തന്മേനിയെച്ചുട്ടുകളഞ്ഞതി
764 ലുണ്ടായ പോരായ്മ പോക്കുവാനായ്
765 ചെമ്പൊൽത്താർബാണനിത്തേരിൽക്കരേറീട്ടു
766 ശംഭുതൻ മേനി പകുപ്പിക്കയാൽ
767 കുംഭിതൻ തുമ്പിക്കൈ *തിൺതുട കണ്ടല്ലോ
768 കുമ്പിട്ടുപോരുന്നുതിന്നുമേറ്റം
769 ചൊല്പെറ്റു നിന്നൊരുശോഭയെക്കാണുമ്പോൾ
770 ചെപ്പെന്നു ചൊൽവാനോ തോന്നുമല്ലോ

771 ഒപ്പില്ലയാതെനിക്കൊപ്പിനെച്ചൊന്നായെ
772 ന്നുൾപ്പൂവിൽ കോപിക്കും ജാനുവപ്പോൾ,
773 എന്നതുമൂലമജ്ജാനുക്കൾ വാഴ്ത്തുവാൻ
774 ഏതുമേ വല്ലാതെ നിന്നിതു ഞാൻ
775 ദേവിതൻ ചാരുകണങ്കഴൽ നേരൊത്തു
776 മേവിനിന്നീടേണമെങ്ങൾ കണ്ഠം
777 എന്നങ്ങു ചിന്തിച്ചു ചന്ദ്രക്കലാധരൻ
778 തന്നുടെ സേവയെച്ചെയ്‌വതിന്നായ്
779 നിർജ്ജനമായൊരു കാനനംതന്നിൽ പോയ്
780 ഷൾജവും പാടി നൽക്കേകിജാലം

781 കുറ്റമറ്റീടുന്ന നർത്തനമാടീടുന്നു
782 മറ്റൊന്നു ചിന്തിച്ചിട്ടല്ല ചൊല്ലാം.
783 നൗകികൾമൗലിയിൽ താവിനിന്നീടുന്ന
784 നാകമഹാമണിജാലങ്ങളിൽ
785 പാരമുരുമ്മി മെഴുത്തു നിന്നീടുമ
786 പ്പാദനഖങ്ങൾതന്നംശുജാലം,
787 മീതേ പരന്നു വഴിഞ്ഞതു കാണുമ്പോൾ
788 ശ്വേതമായുള്ളോരു കൂർമ്മമെന്നേ
789 എന്മനം തന്നിലേ സന്തതം തോന്നുന്ന
790 തംബികതൻ പ്രപദങ്ങൾ രണ്ടും.

791 മഞ്ജീരംതന്നുടെ മഞ്ജുളമായൊരു
792 ശിഞ്ജിതമായുള്ള ഹംസനാദം
793 എപ്പോഴും കേൾക്കയാലപ്പാദം ചേഞ്ചെമ്മേ
794 ചൊല്പൊങ്ങും പങ്കജമെന്നു വന്നു.
795 വാനവർകൈകളാം വാരിജം ചെഞ്ചെമ്മേ
796 കാണുന്ന നേരത്തു കൂമ്പുകയാൽ
797 തിങ്കളെന്നുള്ളൊരു ശങ്കയുമുണ്ടെനി
798 ക്കങ്കുരിച്ചീടുന്നു പാരമുള്ളിൽ
799 ഉൾക്കൊമ്പിൽത്തന്നെ ചേർന്നുൾക്ലേശം നിന്നോർതൻ
800 ദുഖമാം കാന്താരം നീറ്റുകയാൽ

801 അങ്കിയെന്നുള്ളൊരു ശങ്കയുമുണ്ടെനി
802 ക്കങ്കുരിച്ചീടുന്നു പിന്നെയുള്ളിൽ
803 ഭക്തരായുള്ളോർതൻ ചിത്തത്തിൻ മേന്മേലെ
804 മെത്തുമിരുട്ടിനെത്തള്ളുകയാൽ
805 പങ്കജകാമുകനെന്നൊരു ശങ്കയും
806 അങ്കുരിച്ചീടുന്നു പിന്നെപ്പിന്നെ
807 ഇപ്പാദംതന്നിലെപ്പൊൽപ്പൂപ്പരാഗത്തെ
808 മുൽപ്പാടെ തെണ്ടിത്താൻ കൊണ്ടുപോയി
809 വാരിജസംഭവൻ പാരിടമെല്ലാമേ
810 പാരാതെ നിർമ്മിച്ചുവെന്നു കേൾപ്പൂ.

811 എന്നതുകൊണ്ടുപോൽ പന്നഗനായകൻ
812 ഊർജ്ജിതരൂപനായ് ഇപ്പാദന്തന്നിലെ നില്പോരു മാനസം
813 കെല്പോടെ ചേർത്താൻ പണ്ടപ്പൗലസ്ത്യൻ
814 മുഗ്ദ്ധേന്ദുശേഖരൻ മിത്രമെന്നുള്ളതും
815 വിത്തേകനെന്നും പേരന്നുണ്ടായി
816 ഉണ്മദംപൂണ്ടൊരു വന്മഹിഷാസുരൻ
817 തന്മദം തീർത്തിന്നോർക്കിലാർക്കാം
818 സുംഭനായ് നിന്നുള്ളോരുമ്പർകോൻവൈരിതൻ
819 ഡംഭത്തെത്തീർത്തതുമവ്വണ്ണമേ.
820 ഓരോരോ ദാനവവീരരെക്കൊന്നിട്ടി

821 പ്പാരെല്ലാം പാലിപ്പാൻ പാർക്കിലാർക്കാം,
822 ആഗമംതാനുമിപ്പാദങ്ങൾതന്നെപ്പോ
823 യാരാഞ്ഞു പോരുന്നുതിർന്നു,മെന്നാൽ
824 ഇങ്ങനെ മേവുമപ്പാദപയോജം ഞാൻ
825 എങ്ങനെയിങ്ങനെയെന്നു ചൊൽവൂ?
826 വായ്പോടു നിന്നിട്ടു പിന്നെയും പിന്നെയും
827 കൂപ്പുകയെന്നി മറ്റൊന്നുവല്ലേൻ
828 കേവലയായൊരു ദേവിയെ വാഴ്ത്തുവാൻ
829 ആവതല്ലെന്നതു ചിന്തിയാതെ
830 കാടായിച്ചൊല്ലുന്നതെന്തു നീയെന്നല്ലീ

831 മൂഢരായുള്ളോരിൽ മുമ്പുണ്ടല്ലോ
832 പാടവംകൂടാതെ മൂഢരായുള്ളോരോ
833 കാടാകുമാറല്ലോ ചൊല്ലേണ്ടുന്നൂ,
834 എന്നതുപാർക്കുമ്പൊഴിന്നു ഞാൻ ചൊന്നതു
835 നിന്ദ്യമല്ലെന്നതും വന്നുകൂടും
836 അങ്ങനെ പോകത,ങ്ങംബരംതന്നിൽനി
837 ന്നിങ്ങനെയുള്ളൊരു ദേവിയപ്പോൾ
838 താഴെ നിന്നീടുന്ന കംസനോടായിട്ടു
839 കോഴ കളഞ്ഞു പറഞ്ഞു നിന്നാൾ:
840 "എന്നെ നീയെന്തിന്നു കൊല്ലുവാൻ കൂടുന്നു

841 നിന്നുടെ ഘാതകിയല്ല ഞാനോ.
842 സ്ഥാനങ്ങളോരോന്നേ മാനിച്ചു നല്കിനാർ
843 മാനവരെല്ലാരും ദേവിക്കപ്പോൾ
844 ആരണർ ചെയ്യുന്ന പൂജയെക്കൊണ്ടുകൊ
845 ണ്ടാദരവോടു തെളിഞ്ഞു മേന്മേൽ.
846 ഭൂലോകംതന്നിൽ വിളങ്ങിനിന്നീടിനാൾ
847 മൂലോകനായികയായ ദേവി.
848 അഞ്ചിതമായുള്ള ദേവിതഞ്ചൊല്ലെല്ലാം
849 നെഞ്ചകം പൂകിന കഞ്ചനപ്പോൾ
850 വിശ്വസിച്ചീടിനാൻ വിസ്മയിച്ചീടിനാൻ

851 കെട്ടുപെട്ടീടുന്ന ദമ്പതിമാരെയും
852 പെട്ടെന്നു ചെന്നങ്ങഴിച്ചു പിന്നെ
853 ഓർച്ചയും പൂണ്ടു പറഞ്ഞു നിന്നീടിനാൻ
854 ചാർച്ചയും ചേർച്ചയും വേഴ്ച്ചയുമായ്.
855 "നിങ്ങൾക്കു സൂനുവായുള്ളവനല്ലപോ
856 ലെന്നുടെ ഘാതകൻ, അന്യനത്രേ!
857 എട്ടാമതുണ്ടായ ബാലകനെന്നതോ പ
858 ട്ടാങ്ങല്ലെന്നതും വന്നുകൂടി.
859 ഈശ്വരവാക്കിന്നു സത്യതയില്ലെന്ന
860 താശ്ചര്യമാകുന്നതോർത്തതോറും

861 ഓരാതെ വന്നിട്ടു ഘോരനായുള്ള ഞാൻ
862 ആറു കീടാങ്ങളെക്കൊന്നേനല്ലോ.
863 എന്നുടെ വൻപിഴയെല്ലാമെ നിങ്ങന്നി
864 ന്നുന്നിച്ചു കണ്ടു പൊറുക്കേണമേ."
865 ഇങ്ങനെ ചൊന്നുടൻ തന്നുടെ മന്ദിരം
866 തന്നിലും പൂകിനാൻ ഖിന്നനായി.
867 പിറ്റേന്നാൾ നേരേ തന്നുറ്റോരെയെല്ലാമേ
868 തെറ്റെന്നു ചാരത്തുകൊണ്ടു പിന്നെ
869 കേട്ടു നിന്നീടുന്ന ദാനവരന്നപ്പോൾ
870 വാട്ടമകന്നൊരു വാർത്ത ചൊന്നാർ:

871 "ബാലനായുണ്ടു നിൻ കാലനായുള്ളവൻ
872 ഭൂലോകന്തന്നിലിന്നെങ്കിൽ ഞങ്ങൾ
873 ഒക്കവേ ചാലപ്പുറപ്പെട്ടു ചെന്നോരോ
874 ദിക്കുകളെങ്ങും നടന്നു പിന്നെ
875 കണ്ടുകണ്ടീടുന്ന ബാലകന്മാരെയോ
876 കണ്ഠം പിരിച്ചു കഴിക്കാം ചെമ്മേ
877 ബാലകന്മാരെന്ന വാർത്തകളെന്നിയേ
878 ഭൂലോകന്തന്നിലില്ലാതവണ്ണം
879 കൊന്നുകൊന്നീടുന്ന ബാലരെയെണ്ണുമ്പോൾ
880 ഒന്നിവനെന്നതും വന്നുകൂടും.

881 പിന്നെ നമുക്കൊരു വൈരിയും കൂടാതെ
882 നന്നായിവന്നീടും കാലം മേലിൽ.
883 ദേവകളാകുന്ന വൈരികളെന്നിയേ
884 കേവലമില്ല മറ്റെന്നു വന്നു.
885 ദേവകളെന്നുള്ളതില്ലാതെയാക്കുവാൻ
886 ആവതല്ലെങ്കിലും വേണമത്രേ.
887 ദേവകൾക്കുള്ളൊരു വേർ പറിച്ചീടുന്ന
888 തേവമെന്നിങ്ങനെ ചൊല്ലാമെങ്കിൽ
889 വേരായി നിന്നിതിദ്ദേവകളെല്ലാർക്കും
890 വീതനായ്പോരുമീന്നാരായണൻ

891 നാരായണൻതൻറെ വേരായിപ്പോരുന്ന
892 താരണരെല്ലാരും, വേദങ്ങളും
893 സത്യവും, ധർമ്മവും, യജ്ഞവും, ഗോക്കളും
894 ഇത്തരം പിന്നെയുമുണ്ടു മറ്റും
895 ആരണരല്ലോ കാ വേദങ്ങൾക്കെല്ലാമി
896 ന്നാധാരമായിട്ടു നിന്നതെന്നാൽ
897 ആരണരായോരെക്കൊന്നു നിന്നീടുമ്പോൾ
898 വേരോടെ പോമല്ലോ വേദങ്ങളും
899 ആജ്യത്തെക്കൊണ്ടല്ലോ യജ്ഞങ്ങൾ ചെയ്യുന്നൂ
900 താജ്യത്തിൻ കാരണം ഗോക്കളല്ലൊ,

901 ഗോക്കളെയെല്ലാമേ കൊന്നു നിന്നീടുമ്പോൾ
902 പോയ്ക്കെടുമോരോരോ യജ്ഞങ്ങളും.
903 ആരാനുമുണ്ടോ തപസ്സിനെച്ചെയ്യുന്നു
904 പാരാതെ ചെന്നു ചെറുപ്പുവെങ്കിൽ.
905 ഇങ്ങനെ ചെയ്യുമ്പോൾ വിഷ്ണവെന്നുള്ളതും
906 മങ്ങി മയങ്ങി മറഞ്ഞു മാറും
907 * ദേവകളും പോയ്വരണ്ടുപോമെന്നുമ്പോൾ
908 വേരോടു വേറായ ശാഖിപോലെ
909 ഇങ്ങനെ ചെയ്യുമ്പോൾ മേലിലെക്കാലമോ
910 മംഗലമായിട്ടേ വന്നുകൂടു,

911 മാഗധൻമുമ്പായ ബന്ധുക്കൾ ചൂഴുറ്റു
912 മാന്യരായ് നിന്നു സുഖിക്കാം പിന്നെ."
913 ഇങ്ങനെ ചൊന്നതു കേട്ടൊരു കംസൻതാൻ
914 അങ്ങനെയെന്നു തെളിഞ്ഞു ചൊല്ലി
915 പൂതനമുമ്പായ ദാനവയൂഥത്തെ
916 "ഭൂതലമെങ്ങും നടന്നു നിങ്ങൾ
917 ബാലകന്മാരുടെ ഹിംസയെച്ചെയ്കെ"ന്നു
918 ചാല നിയോഗിച്ചകത്തു പുക്കാൻ.
919 സ്നാനം തുടങ്ങിന വേലയുമാചരി
920 ച്ചൂണും കഴിഞ്ഞു തെളിഞ്ഞു പിന്നെ

921 വന്ദികൾ വാഴ്ത്തുന്ന വാർത്തയും കേട്ടോരോ
922 സുന്ദരമായുള്ള ഗീതങ്ങളും
923 നർത്തകന്മാരുടെ നൃത്തവും കണ്ടുക
924 ണ്ടുത്തമമായുള്ള മന്ദിരത്തിൽ
925 ബന്ധുക്കളായുള്ള മന്നോരുമായിട്ടു
926 സന്തുഷ്ടനായി വിളങ്ങിനിന്നാൻ.



Download from here